'നിര്‍മാല്യ'ത്തിന്റെ ക്ലൈമാക്‌സ് എംടിക്ക് ഇന്ന് അങ്ങനെ എഴുതാമോ, വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന സീനെഴുതിയാല്‍ തിയേറ്ററിനു തീവച്ചേനേ'

മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ് കൂട്ടകെട്ട്. മമ്മൂട്ടി ചിത്രം വണ്‍ ആണാണ് ഇവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്ത്ില്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ സാമൂഹിക പ്രശ്‌നങ്ങളില്‍ ഏറ്റവും വിഷമിപ്പിക്കുന്നവ എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും.

“മനുഷ്യര്‍ക്കിടയില്‍ അസഹിഷ്ണുത വല്ലാതെ കൂടിയിട്ടുണ്ട്. ഇന്നായിരുന്നെങ്കില്‍ “നിര്‍മാല്യ”ത്തിന്റെ ക്ലൈമാക്‌സ് എംടിക്ക് അങ്ങനെ എഴുതാന്‍ സാധിക്കുമോ? വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന സീനെഴുതിയാല്‍ തിയറ്ററിനു തീവച്ചേനേ. നിസ്സാരകാര്യങ്ങള്‍ക്കു പോലും കുറേ പേരുടെ വികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് കോടതിയിലേക്കു പോകുന്ന അവസ്ഥ ഉള്‍ക്കൊള്ളാനാകുന്നില്ല.” വനിതയുമായുള്ള അഭിമുഖത്തില്‍ ബോബി പറഞ്ഞു.

“സ്ത്രീപുരുഷസമത്വം ഇല്ലായ്മ. മറ്റൊന്ന്, ജാതി, മതം ഇവ മനുഷ്യനെ വിഭജിക്കുന്നത്. ദൈവത്തെ ഭജിക്കുന്ന ആരാധനാലായത്തില്‍ എല്ലാ മനുഷ്യരും ഒരുമിച്ചു കൂടുന്നില്ല. പക്ഷേ, തിയറ്ററിലോ ചായക്കടയിലോ ജാതിമതഭേദം മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്നില്ല. ഇതിന്റെ ൈവചിത്ര്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒരാള്‍ക്ക് ബ്ലഡ് വേണമെങ്കില്‍ നമ്മള്‍ ഇന്ന ജാതി, മതം എന്നു നോക്കാറില്ല. പക്ഷേ, മകള്‍ക്ക് കല്യാണമാലോചിക്കണമെങ്കില്‍ ഇന്ന ജാതിക്കാരനും മതത്തിലുള്ളവനും േവണം…! ഒരേ സൂര്യനും ഒരേ മഴയും ഒരേ വെയിലും ആണു നമ്മള്‍ അനുഭവിക്കുന്നത്. എന്നിട്ടും എന്തിനാണ് ഈ വേര്‍തിരിവ്! ഇതിനു ഞാന്‍ കണ്ട പരിഹാരം മക്കളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റജിസ്റ്ററില്‍ “നോ റിലീജിയന്‍” എന്നാണു ചേര്‍ത്തത്.” സഞ്ജയ് പറഞ്ഞു.