ഒമ്പത് ലക്ഷം രൂപയാണ് അവന്‍ ചോദിക്കുന്നത്, ക്യാമറ തല്ലിപ്പൊട്ടിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല..; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

നടനും കൊമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതു ആരോപണങ്ങളുമായി നടന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ് രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി ആക്രമിച്ചു എന്നായിരുന്നു ജിനേഷ് പറഞ്ഞത്. എന്നാല്‍ താന്‍ ജിനേഷിനെ തല്ലിയിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിനു അടിമാലി ഇപ്പോള്‍. ജിനേഷ് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ബിനു അടിമാലി രംഗത്തെത്തിയിരിക്കുന്നത്. സൂരജ് പാലാക്കാരന്റെ യൂട്യൂബ് ചാനലിലാണ് ബിനു അടിമാലി സംസാരിച്ചത്.

ബിനു അടിമാലിയുടെ വാക്കുകള്‍:

പല ചാനലിലും പല തരത്തിലാണ് എന്നെ കുറിച്ച് വാര്‍ത്ത വന്നത്. ഞാന്‍ പിടിച്ച് എറിഞ്ഞു, ചവിട്ടിക്കൂട്ടി എന്നൊക്കെയാണ് വന്നത്. കമന്റ്‌സ് നോക്കാറില്ല. അതിനുള്ള മാനസികാവസ്ഥയിലല്ല. അത് വായിച്ചാല്‍ ഞാന്‍ തകര്‍ന്ന് പോകും. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. സ്റ്റാര്‍ മാജിക്കില്‍ വച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്. എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍.

എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായി. മാത്രമല്ല എന്നോട് ചോദിക്കാതെ പേജിന്റെ പാസ്‌വേഡുകള്‍ മാറ്റി. എന്റെ കൂടെ സഹകരിച്ച ഒരാളും ഞാന്‍ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം ബിസിനസ് മൈന്റില്‍ ഞാന്‍ ആരോടും പെരുമാറാറില്ല. ഉള്ള വീട് വരെ വിറ്റു ഞാന്‍. മകന്‍ വിദേശത്ത് പഠിക്കാന്‍ പോയി. അപ്പോള്‍ അവന്റെ ലോണും വീടിന്റെ ലോണും അടക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞാന്‍ വീട് വിറ്റു. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമാണ്.

സോഷ്യല്‍ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാന്‍ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ ഇനി സോഷ്യല്‍ മീഡിയ വഴി ഞാന്‍ ഉപദ്രവിക്കില്ലെന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ജിനേഷ് ഒപ്പിട്ട് എഴുതി കൊടുത്തിട്ടുണ്ട്. അവന്റെ ഉദ്ദേശം അറിയില്ല. എന്റെ കയ്യില്‍ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല. തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. എന്റെ ഗൂഗിള്‍ പേയുടെ പാസ്‌വേര്‍ഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജില്‍ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടില്‍ ജിനേഷിന്റെ നിര്‍ബന്ധ പ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാന്‍ അവന്‍ നിര്‍ബന്ധിച്ചു.

പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്. ഇവന്‍ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ? ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ? ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല.