അഴുക്കുചാലിലൂടെ നടക്കുമ്പോള്‍ അഴുക്ക് പുരളാന്‍ സാദ്ധ്യതയുണ്ട്, അവനത് ചെയ്യാന്‍ സാദ്ധ്യതയില്ല, അതുകൊണ്ടാണ് പറയുന്നത്: ദിലീപിനെ പിന്തുണച്ച് ഭീമന്‍ രഘു

നടന്‍ ഭീമന്‍ രഘു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല. സുഹൃത്തുക്കള്‍ ചിലപ്പോള്‍ ദിലീപിനെ വഴി തെറ്റിക്കാന്‍ സാധ്യതയുണ്ട്. അഴുക്ക് ചാലിലൂടെ നടക്കുമ്പോള്‍ അഴുക്ക് പുരളാന്‍ സാധ്യതയുണ്ട്. അല്ലാതെ ഇവന് സ്വന്തമായി ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അറിയാവുന്നത് കൊണ്ട് പറയുന്നതാണ്. ഭീമന്‍ രഘു പറഞ്ഞു.

ദിലീപിന്റെ കൂടെ ഒരുപാട് പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ ഒരു ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനിയനായിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അങ്ങനെ അവനില്‍ നിന്നൊരു തെറ്റ് വരുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈ സംഭവത്തിന് ശേഷം ദിലീപിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവിശ്യം എറണാകുളത്ത് പോയപ്പോള്‍ വീട്ടില്‍ പോയിരുന്നു.

പത്രത്തിലും സോഷ്യല്‍ മീഡിയയിലും കാണുന്നത് അവര്‍ക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്ന സാധനങ്ങളാണ്. എന്താണ് സത്യാവസ്ഥ എന്നതിലേക്ക് ഇവരാരും വന്നിട്ടില്ല. ഒരു കലാകാരനെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ദിലീപ് കുറ്റം ചെയ്തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അന്വേഷണം ശരിയായ വഴിക്കാണോയെന്ന് നിയമമാണ് പറയേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.