സ്റ്റേജില്‍ ഇരുന്നപ്പോഴെല്ലാം ടെന്‍ഷന്‍ ആയിരുന്നു, പരിപാടിക്ക് ശേഷം ഹോട്ടല്‍ റൂമില്‍ പോയിരുന്ന് കരഞ്ഞു: ഭാവന

26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് മലയാളികള്‍ ആഘോഷമാക്കിയിരുന്നു. നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് പറഞ്ഞാണ് രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

ആ പരിപാടിക്ക് ശേഷം താന്‍ ഹോട്ടല്‍ മുറിയില്‍ പോയിരുന്ന് ഒരുപാട് കരഞ്ഞു എന്നാണ് ഭാവന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ആ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ച് ചെന്ന് താന്‍ ഒരുപാട് കരഞ്ഞു. ഇമോഷണലി അത് എങ്ങനെയാണ് തനിക്ക് ഫീല്‍ ചെയ്തതെന്ന് വിവരിക്കാന്‍ പറ്റില്ല. താന്‍ കുറെ കരഞ്ഞു.

കൂടെ ഉണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് തന്നോട് പറയുന്നുണ്ടായിരുന്നു. അന്നത്തെ തന്റെ കരച്ചില്‍ സന്തോഷം കലര്‍ന്നതായിരുന്നു. അത് തനിക്ക് പറയാന്‍ കഴിയാത്തൊരു എക്‌സ്പീരിയന്‍സ് ആണ്. കുറെ നാളുകളായി താന്‍ സ്വയം പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു.

അതുവരെ താന്‍ എന്ത് ചെയ്യുന്നുവെന്നത് തന്റെ ഫാമിലിക്കും ഫ്രണ്ട്‌സിനും മാത്രമെ അറിയുമായിരുന്നുള്ളു. അതില്‍ നിന്നെല്ലാം ആദ്യമായി പുറത്ത് വന്നത് അന്ന് ആയിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനായിരുന്നുവല്ലോ. കാറില്‍ നിന്നും ഇറങ്ങിയപ്പോഴും ബാക്ക് സ്റ്റേജില്‍ ഇരുന്നപ്പോഴുമെല്ലാം ടെന്‍ഷനായിരുന്നു.

ആ സമയത്ത് ഒന്നും ചെയ്യാന്‍ പറ്റാതെ മുഖമൊക്കെ വിളറി വെളുത്തിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഇരുന്നതിനാല്‍ പെട്ടന്ന് ഒരു ദിവസം പുറത്ത് വന്നപ്പോള്‍ ആളുകള്‍ നല്‍കിയ സ്വീകാര്യതയും എല്ലാം കൂടി കണ്ടിട്ടായിരിക്കാം പെട്ടന്ന് പൊട്ടിപോയത് എന്നാണ് ഒരു അഭിമുഖത്തിനിടെ ഭാവന തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, 5 വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചു വരവിന് ഒരുങ്ങുന്നത്. ഫെബ്രുവരി 17ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായകന്‍.