'പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു അത്'; മമ്മൂട്ടി എത്തിയതിനെ കുറിച്ച് ബെന്നി പി. നായരമ്പലം

മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവര്‍ വേഷമിട്ട തൊമ്മനും മക്കളും സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയുടെ മുഴുനീള കോമഡി കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു തൊമ്മനും മക്കളിലേത്. എന്നാല്‍ പൃഥ്വിരാജ് -ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ആയിരുന്നു സിനിമ ഒരുക്കാനിരുന്നത് എന്നാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറയുന്നത്.

തൊമ്മനും മക്കളും മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല എഴുതിയത്. പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ പൃഥ്വിരാജിന് തമിഴില്‍ ഒരു പടം അതേ ഡേറ്റില്‍ വന്നു. ആ സമയത്ത് ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ലാലേട്ടനാണ് മമ്മൂക്കയോട് കഥ പറഞ്ഞാലോ എന്ന് ചോദിക്കുന്നത്.

സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്പം ലൗ ട്രാക്കൊക്കെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു. എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്, പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. കഥ പറയാന്‍ വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഇത് ഗംഭീര റോളല്ലേ ഇത് പൃഥ്വിരാജ് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അല്ല, രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട്. മമ്മൂക്കയ്ക്ക് ചെയ്യാമോയെന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം എന്നാണ് ബെന്നി പി. നായരമ്പലം പറയുന്നത്.