അശ്ലീലമാസികയുടെ കവര്‍ സ്റ്റോറിയില്‍ ഞാന്‍ വന്നു, സഹോദരിയ്ക്ക് കോളജില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയായി; അനുഭവം പങ്കുവെച്ച് ബീന ആന്റണി

ജീവിതത്തില്‍ വലിയ അപവാദങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് താനെന്ന് ബീന ആന്റണി. ഫ്‌ളവേഴ്‌സ് ഒരു കടി ഷോയിലാണ് അവര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഒരു അശ്ലീല മാസികയുടെ കവര്‍ സ്റ്റോറിയായി വരെ തന്റെ ചിത്രം വന്നിട്ടുണ്ടെന്നും അത് തന്റെ വീട്ടുകാരം വല്ലാതെ വലച്ചുവെന്നും അവര്‍ പറയുന്നു.

ബീനയുടെ വാക്കുകള്‍

. ഞാനും അമ്മയും കൂടെ ട്രെയിനില്‍ പോകുമ്പോള്‍ ഒരാള്‍ ഈ മാസികയുമായി വന്നു. അത് ഉയര്‍ത്തി കാണിച്ച്, ഇതാ ബീന ആന്റണിയുടെ പുതിയ മാസിക എന്ന് പറഞ്ഞ് വില്‍ക്കുകയായിരുന്നു. അതും എന്നെ കണ്ടിട്ട് മനപൂര്‍വ്വം അയാള്‍ അങ്ങോട്ട് വന്ന് അത് വില്‍ക്കുകയായിരുന്നു.അപ്പോള്‍ ഞാന്‍ വിചാരിച്ചത്, ഒരു അന്തസ്സുള്ള വീട്ടിലെ ടീപോയില്‍ ഇടാവന്ന മാഗസിനാണോ അത്. ഒരു അന്തസ്സുള്ള വ്യക്തി മാന്യമായി പോയി വാങ്ങിയ്ക്കുന്ന മാഗസിനാണോ അത്, അല്ല. മാനസികമായി എന്നെ അത് വേദനിപ്പിച്ചു, പക്ഷെ ഞാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

അത് എന്റെ വീട്ടിലുള്ളവരെ മാനസികമായി ഒരുപാട് തളര്‍ത്തിയിരുന്നു. എന്റെ സഹോദരി കോളേജില്‍ പോകുമ്പോള്‍ എല്ലാം ആ മാഗസിന്റെ പേര് പറഞ്ഞ് അവളരെ പരിഹസിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും എന്നെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ദൈവം സഹായിച്ച് അതിന് ശേഷം എനിക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടാവുകയാണ് ചെയ്തത്. ആ മാഗസിന് എതിരെ പരാതി കൊടുക്കാനും ഞാന്‍ അന്ന് പോയിട്ടില്ല.

തെറ്റിദ്ധാരണ കൂടാന്‍ മറ്റൊരു സംഭവം കൂടെ ഉണ്ടായി. അന്ന് ഞാന്‍ അന്ന അലൂമിനിയത്തിന്റെ ഒരു പരസ്യം ചെയ്തിരുന്നു. അതില്‍ ലുങ്കിയും ബ്ലൈസും ഉടുത്ത് ഒരു കുടും പിടിച്ചു നില്‍ക്കുന്നതായിട്ടാണ് ഫോട്ടോ. അതേ സമയം മറ്റൊരു ആര്‍ട്ടിസ്റ്റ് ലുങ്കിയുടെ പരസ്യം ചെയ്തിരുന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞുണ്ടാക്കി, ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ച ബീന ആന്റണിയാണ് മറ്റെന്തോ കേസില്‍ അറസ്റ്റിലായ ആ നടി എന്ന്. കല്യാണം കഴിഞ്ഞ ശേഷമാണ് ഞാന്‍ ഇത്തരം അഭ്യൂഹ കഥകളില്‍ നിന്നും രക്ഷപ്പെട്ടത്