ആറാട്ടില്‍ പലതും വര്‍ക്ക് ആയില്ല, ചില കാര്യങ്ങളില്‍ ഞങ്ങള്‍ തെറ്റ് വരുത്തി: ബി ഉണ്ണികൃഷ്ണന്‍

‘ആറാട്ട്’ സിനിമ പരാജയപ്പെടാനുള്ള കാരണം പറഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍. ഏറെ ഹൈപ്പോടെ എത്തി തിയേറ്ററില്‍ ഫ്‌ളോപ്പ് ആയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം പരാജയപ്പെടാന്‍ കാരണം തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് കൊണ്ടാണ് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ആറാട്ട് തന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയന്‍ വരികയായിരുന്നു. ഒരു മുഴുനീള സ്പൂഫ് ചെയ്യാനായിരുന്നു താന്‍ ആഗ്രഹിച്ചത്. പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് തങ്ങള്‍ തെറ്റ് വരുത്തിയത്.

രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. ലാല്‍ സാറിനെ വച്ച് ഒരു ഹെവി സാധനം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്നും പലരും ചോദിച്ചു. അപ്പോള്‍ നമുക്കും ആശയക്കുഴപ്പം വന്നു.

ആ സ്പൂഫില്‍ പലതും വര്‍ക്ക് ആയുമില്ല. പ്രേക്ഷകര്‍ അത് വെറും റെഫറന്‍സുകള്‍ മാത്രമായാണ് കണ്ടത്. മമ്മൂക്കയുടെ കിംഗ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടു പോകണമായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്റ് ആണെന്ന് പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി.

ആ ഏജന്റ് സംഗതി കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് അയാള്‍ക്ക് എക്‌സ് എന്നൊക്കെ പേരിട്ടത്. പക്ഷേ അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്. പിന്നാലെയുണ്ടായ ട്രോളുകളെല്ലാം നീതികരിക്കപ്പെട്ടുവെന്ന് തോന്‌നി എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.