ഞാൻ ചെറുപ്പകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു; തലച്ചോറുകൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു അത്: ജയമോഹൻ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹൻ തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്‌സ് – കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനത്തിലൂടെ വലിയ വംശീയത നിറഞ്ഞ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ  വലിയ രീതിയിലുള്ള വിമർശനമാണ് കലാ സാംസ്കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയർന്നുവന്നത്.

ചിദംബരത്തിന്റെ അച്ഛൻ, സതീഷ് പൊതുവാൾ ജയമോഹൻ സംഘപരിവാർ അനുകൂലിയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ താൻ സംഘപരിവാറുകാരനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയമോഹൻ. ചെറുപ്പകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും എന്നാൽ തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു അതെന്നും ജയമോഹൻ പറയുന്നു.

“എന്റെ ജീവിതത്തിലെ ഒരുകാര്യപോലും രഹസ്യമോ മറയുള്ളതോ അല്ല. സംഘപരിവാർ എന്ന് മുദ്രകുത്തുന്നവരോട് എനിക്ക് പറയാനുളളൂ, ഒറ്റക്കാര്യമേയുള്ളൂ. സംഘപരിവാറാണെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവം എനിക്കുണ്ട്. ഞാൻ ചെറുപ്പകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു. തലച്ചോറുകൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു അത്.

പിന്നെ ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ഞാൻ മനസ്സിലാക്കി. ഇന്ത്യയുടെ സാംസ്കാരികഭൂപടങ്ങളിലൂടെയെല്ലാം യാത്രചെയ്തു. അങ്ങനെ പരിപൂർണമായും അതിൽനിന്ന് വിട്ടുപോന്നു. കാരണം ഞാൻ എഴുത്തുകാരനാണ്. ഞാൻ ആവർത്തിച്ച് പറയുന്ന കാര്യമുണ്ട്: ഹൈന്ദവധർമം വേറേ, ഹിന്ദുത്വം വേറേ. എല്ലാ ഹൈന്ദവരെയും ഹിന്ദുത്വത്തിന്റെ സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് ഇത്തരം രാഷ്ട്രീയക്കാർ ചെയ്യുന്നത്. സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വം വേറേയാണെന്ന് ഹൈന്ദവവിശ്വാസികളോട് ആവർത്തിച്ച് പറയുകയാണ് പുരോഗമന സ്വഭാവമുള്ളവർ ചെയ്യേണ്ടത്.” എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞത്.