കുഞ്ഞ് അയാളുടേതല്ല ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്നൊക്കെയാണ് പറയുന്നത്.. ക്രൂരമായി അടിച്ച ശേഷം എന്നോട് മേക്കപ്പ് ഇട്ട് വരാന്‍ പറയും, വേശ്യ എന്ന് വിളിക്കും; ദിലീപനെതിരെ അതുല്യ പാലക്കല്‍

തമിഴ് സിനിമാ നടനും നിര്‍മാതാവുമായ ദിലീപന്‍ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണവുമായി അതുല്യ പാലക്കല്‍. ഗാര്‍ഹികപീഡനത്തിന് ദീലിപനെതിരെ കേസ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് അതുല്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ചത്. ദിലീപന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഭയന്നാണ് തിരികെ വീട്ടിലേക്ക് പോന്നതെന്നും അതുല്യ പറഞ്ഞു. ചുവന്ന ലിപ്സ്റ്റിക് ഇട്ടാല്‍ വേശ്യ എന്ന് വിളിക്കും. ഡെലിവറിയുടെ സമയത്ത് പോലും തനിക്ക് സമാധാനം തന്നിട്ടില്ല. കുഞ്ഞ് അയാളുടെയല്ല, ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്നൊക്കെയാണ് പറയുന്നത് എന്നും അതുല്യ പറയുന്നുണ്ട്.

അതുല്യ പാലയ്ക്കലിന്റെ വാക്കുകള്‍:

ദിലീപന്‍ എന്ന വ്യക്തി എന്നെയും കുടുംബത്തെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടു കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഇത്രയും കാലം മിണ്ടാതെ ഇരുന്നത് കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ടും ആരോഗ്യപരമായി എനിക്ക് വയ്യാഞ്ഞതുകൊണ്ടും ആണ്. ഞാന്‍ പ്രഗ്‌നന്റ് ആയിരുന്നു, പിന്നെ ഡെലിവറിയും. അതാണ് മിണ്ടാതെ ഇരുന്നത്. ആ വീട്ടില്‍ എന്റെ അവസ്ഥ അത്രയും മോശം ആയിരുന്നു. എന്റെ കയ്യില്‍ വിഡിയോ തെളിവുകളുണ്ട്. അതൊക്കെ താമസിയാതെ പുറത്തുവിടും. ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാള്‍ ഉപദ്രവിച്ചു. എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ ആകുമായിരുന്നില്ല. എന്റെ വീട്ടുകാര്‍ വിളിച്ചാല്‍ അവന്‍ ബ്ലോക്ക് ചെയ്ത വയ്ക്കും. ഫോണ്‍ തരില്ല. അവര്‍ക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാന്‍ ആകുമായിരുന്നില്ല.

ഉപദ്രവം സഹിക്കാന്‍ വയ്യാതെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. ഇവന്‍ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണില്‍ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണം എന്ന് പറയുന്നത്. പൊലീസും അഭിഭാഷകരും പാര്‍ട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാര്‍ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാന്‍ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലന്‍സിന് ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ എന്റെ ചേട്ടന്‍ ചോദിച്ചുവെന്നും അതു നല്‍കാത്തത് കൊണ്ടാണ് എന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോയതെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്. എന്റെ ചേട്ടന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശത്തു പോകുകയും ചെയ്തു. അവന്‍ അറിയേണ്ടത് ഈ പൈസ ഞങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി എന്നാണ്. എന്റെ അമ്മ സിങ്കിള്‍ മദര്‍ ആണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ മൂന്നുപേരെയും വളര്‍ത്തിയത്.

എന്നാല്‍ അവന്റെ കാഴ്ചപ്പാടില്‍ സിങ്കിള്‍ മദര്‍ എന്ന് പറഞ്ഞാല്‍ മോശം രീതിയില്‍ കാശുണ്ടാക്കുന്നു എന്നാണ്. എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങള്‍ ആണ് അവന്‍ ചോദിക്കുന്നത്. സിങ്കിള്‍ മദര്‍ വേശ്യയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാള്‍ പറഞ്ഞു. എന്നെയും വീട്ടുകാരെയും തമ്മില്‍ തല്ലിക്കാന്‍ ഇവന്‍ മാക്‌സിമം ശ്രമിച്ചു. അവന്‍ പറഞ്ഞ പോലെ ഞാന്‍ ഇമോഷനല്‍ ഫൂള്‍ ആണ്. അതാണ് അവന്റെ ഇമോഷനല്‍ ട്രാപ്പില്‍ ഞാന്‍ വീണുപോയത്. അവന്റെ അഭിനയം കണ്ടു ഞാന്‍ വീണുപോയതാണ്. ഒരു പെണ്ണ് എന്തൊക്കെ ആഗ്രഹിക്കുന്നു അതെല്ലാം ആയിരുന്നു വിവാഹത്തിനു മുമ്പ് ഇയാള്‍. എന്നാല്‍ ഞാന്‍ ആ വീട്ടില്‍ ചെന്നതോടെ അവന്റെ ശരിക്കുള്ള മുഖം പുറത്തുവന്നു.

പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാന്‍ പറയും. നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാന്‍ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്സിനെയും അവന്റെ എക്‌സ് റിലേഷന്‍ഷിപ്പില്‍ ഉള്ള ആളുകളെയും കാണിക്കാന്‍ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്‌സ് റിലേഷന്‍ഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിന് മുമ്പേ അതെല്ലാം ഞാന്‍ പറഞ്ഞതാണ്. ലിപ്സ്റ്റിക് ഇടാന്‍ ആകില്ല, ഞാന്‍ ഡ്രസ് ധരിക്കുന്നതില്‍ വരെ പ്രശ്‌നങ്ങള്‍ ആണ്. ചുവന്ന ലിപ്സ്റ്റിക് ഇട്ടാല്‍ വേശ്യ എന്നാണ് അയാള്‍ പറയുന്നത്. ആറ് മാസം ഇയാളാണ് എന്റെ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോര്‍ട്‌സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്.

അങ്ങനെ ഉപദ്രവങ്ങള്‍ സഹികെട്ടാണ് ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരുന്നത്. ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. ഇത്രയും ഉപദ്രവിച്ച ആള്‍ക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു. എന്റെ കുഞ്ഞിനെ രക്ഷപെടുത്താന്‍ വേണ്ടി ഞാന്‍ പില്ലോ വയറില്‍ വച്ച് അമര്‍ത്തി പിടിക്കുമായിരുന്നു. എന്നെ വ്യക്തിപരമായി സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിക്കുകയല്ലാതെ നേരിട്ടു വിളിക്കുകയൊന്നും ചെയ്തിട്ടില്ല. വീട്ടില്‍ നിന്നും ആരും വിളിച്ചില്ല. കാരണം അയാളെ പേടിയാണ് വീട്ടുകാര്‍ക്ക്.