'ഞാൻ വളരെയേറെ അസ്വസ്ഥനാണ്'; സംഗീതനിശ വിവാദത്തിൽ മാപ്പ് പറഞ്ഞ് എ. ആർ റഹ്മാൻ !

ചെന്നൈയിൽ നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ട പരാതികളിലും വിമർശനങ്ങളിലും മാപ്പ് പറഞ്ഞ് എ. ആർ റഹ്മാൻ. സംഭവിച്ച പ്രശ്നങ്ങളിൽ താൻ വളരെയേറെ അസ്വസ്ഥനാണെന്നും ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും ദ ഹിന്ദുവിനോട് അദ്ദേഹം പ്രതികരിച്ചു. സംഘാടകർ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് റഹ്മാനും പ്രതികരണവുമായെത്തിയത്.

ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ തന്റെ ജോലി ​ഗംഭീരമായ ഒരു ഷോ നൽകുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേപ്പോലെ മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളിൽ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാൻ. നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ആദിത്യരാം പാലസിലാണ് ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത പരിപാടി നടന്നത്. പതിനായിരവും അയ്യായിരവും കൊടുത്ത് ടിക്കെടുത്ത നിരവധി സംഗീത പ്രേമികൾക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാൻ പോലും സാധിക്കാതെ വന്നതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.

പരിപാടിയുടെ സംഘാടനം മോശമായിരുന്നു എന്നാണ് ആരാധകരുടെ പരാതി. അമ്പതിനായിരത്തോളം ആളുകളാണ് സംഗീത പരിപാടിയ്ക്കായി പാലസിൽ എത്തിയത്. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്. പരിപാടി നടക്കുന്ന വേദിയിലേക്ക് കിലോ മീറ്ററുകളോളം നടന്നെത്തിയിട്ടും ഇരിപ്പിടമോ പരിപാടി കാണാനോ സാധിച്ചില്ല എന്നാണ് ടിക്കറ്റ് എടുത്തവർ പറയുന്നത്.

ആളുകളിൽ നിന്ന് അയ്യായിരവും പതിനായിരവും ഈടാക്കി സംഗീതനിശയെന്ന പേരിൽ വലിയ കൊള്ളയാണ് പരിപാടിയുടെ സംഘാടകർ നടത്തിയത് എന്നും വിമർശനം ഉയർന്നിരുന്നു. സംഗീത ജീവിതത്തിൽ എ ആർ റഹ്മാൻ 30 വർഷം പൂർത്തിയാകുന്നതിന് ഭാഗമായാണ് ലോകമെമ്പാടും സംഗീതനിശ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഒരു മാസം മുൻപ് നടത്താൻ തീരുമാനിച്ചിരുന്ന ഷോ കാലാവസ്ഥ കാരണം മാറ്റി വെക്കുകയിരുന്നു.