അവര്‍ ഇഷ്ടമുള്ളതു തരട്ടെ, നിബന്ധനകളൊന്നുമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍; മരക്കാറിനായി തീയേറ്ററുകള്‍ക്ക് ബ്ലാങ്ക് ചെക്ക് നല്‍കി

‘മരക്കാറി’നു വേണ്ടി തിയറ്ററുകള്‍ക്കു ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍്. കേരളത്തിലെ എല്ലാ തിയറ്ററുകളിലേക്കും ആശിര്‍വാദ് സിനിമാസില്‍നിന്നു കരാര്‍ മെയില്‍ നല്‍കി. കരാറില്‍ അഡ്വാന്‍സ് ഇഷ്ടമുള്ള തുക നല്‍കാനാണു പറഞ്ഞിരിക്കുന്നത്. എത്ര ദിവസം പ്രദര്‍ശിപ്പിക്കണമെന്നും പറയുന്നില്ല.

‘ആശീര്‍വാദും കേരളത്തിലെ തിയറ്ററുകളും തമ്മിലുള്ളതു 23 വര്‍ഷത്തെ കുടുംബ ബന്ധമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുടുംബത്തിനകത്തു ബഹളമുണ്ടാക്കാന്‍ നോക്കി. അതുകൊണ്ടാണു കൂടപ്പിറപ്പുകളെപ്പോലുള്ളവര്‍ക്ക് ഒരു നിബന്ധനയുമില്ലാത്ത കരാര്‍ നല്‍കിയത്. ഞങ്ങള്‍ മുന്‍പും എല്ലാ സിനിമയ്ക്കും അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. എല്ലാ നിര്‍മാതാക്കും അതാണു ചെയ്യുന്നത്.

‘മരക്കാറി’നു വേണ്ടി വാങ്ങിയ മുഴുവന്‍ തുകയും ഞാന്‍ തിരിച്ചു കൊടുത്തു. വിവാദമുണ്ടായ സ്ഥിതിക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു തരട്ടെ. അവര്‍ ഒരോരുത്തരും കഴിവിന്റെ പരമാവധി അഡ്വാന്‍സ് നല്‍കുമെന്നു എന്നെ വിളിച്ചു പറയുന്നുണ്ട്. ഒരു പൈസപോലും ഞാന്‍ പറയുന്നില്ല.’- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Read more

നേരത്തെ തിയറ്ററിലെ പ്രദര്‍ശനാനുമതിക്കായി 40 കോടി രൂപ വേണമെന്നാവശ്യപ്പെട്ടതോടെയാണു ‘മരക്കാര്‍’ വിവാദമായത്. ഇതോടെ ചിത്രം തിയറ്ററില്‍നിന്നു ഒടിടിയിലേക്കു മാറാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ചിത്രം കണ്ടതോടെ തിയറ്ററില്‍ തന്നെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണു ചിത്രം തിയറ്ററുകളിലെത്തുന്നത്.