'അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ കഴിഞ്ഞിട്ടില്ല, വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും'; തുറന്നു പറഞ്ഞ് ആന്‍ അഗസ്റ്റിന്‍

അച്ഛന്‍ അഗസ്റ്റിന്റെ മരണമുണ്ടാക്കിയ വേദന ഇതുവരെ തനിക്ക് മറികടക്കാണ് സാധിച്ചിട്ടില്ലെന്ന് നടി ആന്‍ അഗസ്റ്റിന്‍. ഇപ്പോഴും താന്‍ അച്ഛനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും ആന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ അച്ഛനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, ‘ഞാനില്ലേ നിന്റെ കൂടെ?’ മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്പോള്‍ വലിയ ആശ്വാസമാണ്” എന്നാണ് ആന്‍ പറയുന്നത്.

കോമഡി, സഹനടന്‍, വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ അഗസ്റ്റിന്‍ ആണ് ആനിന്റെ പിതാവ്. 2013 നവംബര്‍ 14ന് ആണ് അഗസ്റ്റിന്‍ അന്തരിച്ചത്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ബാംഗ്ലൂരില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് താരം ഇപ്പോള്‍.

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍. അതേസമയം, തന്റെ വിവാഹമോചനത്തിനെ കുറിച്ചും ആന്‍ തുറന്നു പറഞ്ഞു.

ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു ആ വിവാഹം എന്നാണ് ആന്‍ പ്രതികരിച്ചത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ എല്ലാം തിരിച്ചു പിടിക്കുകയാണെന്നും ആന്‍ വ്യക്തമാക്കി.