പത്ത് ക്യാമറകള്‍ വച്ച് ചിത്രീകരിച്ച മുഴുവന്‍ ഫൂട്ടേജും നഷ്ടമായി.. സിനിമ തിയേറ്ററില്‍ ദുരന്തമായി..: ഐശ്വര്യ രജനികാന്ത്

രജനികാന്തിന്റെ കാമിയോ റോള്‍ ഉണ്ടായിട്ടും തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ ചിത്രമാണ് ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ എത്തിയ ‘ലാല്‍ സലാം’. സിനിമയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ പരാജയപ്പെടാനുള്ള കാരണം രജനിയുടെ കാമിയോ ആണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഇത് മാത്രമല്ല ഷൂട്ട് ചെയ്ത ഫൂട്ടേജ് നഷ്ടപ്പെട്ടതും സിനിമയെ മോശമായി ബാധിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

”ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്. ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍ കാണാതെ പോയി. ഹാര്‍ഡ് ഡിസ്‌ക് കാണാതെ പോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. ഞങ്ങളുടെ ഷൂട്ടിംഗ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും.”

”യൂണിറ്റ് എന്ന് പറഞ്ഞാല്‍ 2000 ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെ കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്.”

”ആ 10 ക്യാമറകളുടെ ഫൂട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫൂട്ടേജും അത്തരത്തില്‍ നഷ്ടമായി. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഷൂട്ടിംഗ് അവസാനിച്ചിരുന്നു. വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്ക് വേണ്ടി അച്ഛനും ഗെറ്റപ്പ് മാറ്റി.”

”ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് സാധ്യമായിരുന്നില്ല. കൈയിലുള്ള ഫൂട്ടേജ് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. പക്ഷെ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല” എന്നാണ് ഐശ്വര്യ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.