ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്, കറുത്ത നിറത്തിന്റെ പേരിലും പരിഹസിക്കപ്പെട്ടു: ഐശ്വര്യ രാജേഷ്

തമിഴ് സിനിമയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ് ഇന്ന് ഐശ്വര്യ രാജേഷ്. “കാക്കമുട്ടൈ” പോല അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. ചെന്നൈയിലെ ചേരിയില്‍ ജനിച്ചു വളര്‍ന്നതിനെ കുറിച്ചും കരിയറിന്റെ തുടക്ക കാലത്തെ കുറിച്ചുമാണ് താരം പറയുന്നത്. അച്ഛഝനും മുതിര്‍ന്ന സഹോദരന്‍മാരും നഷ്ടപ്പെട്ടതോടെ അമ്മയ്ക്കായാണ് താന്‍ നടിയായതെന്നും ടെഡ് എക്‌സ് ടോക്കില്‍ പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകള്‍:

വേദനയും വിജയവും സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങളുടെ ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ.

ഞാന്‍ നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ എന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. എന്റെ മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്കു മാത്രമേ അറിയൂ. ഇംഗ്ലിഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാലുപേരെയും വളര്‍ത്തിയത്. അമ്മ ബോംബെയില്‍ പോയി വിലകൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്ന് വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റായും റിയല്‍ എസ്റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. മുന്‍നിര സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്.

എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ പറയുന്നത് ചേട്ടന്‍ ആത്മഹത്യ ചെയ്തതാണെന്നാണ്. അതിന്നും ആര്‍ക്കുമറിയില്ല. അടുത്ത വീട്ടിലെ ആരെങ്കിലും മരിച്ചുപോയാല്‍ത്തന്നെ നമുക്ക്് വിഷമമാകില്ലേ. ആ നഷ്ടം നേരിട്ടപ്പോള്‍ ആ സത്യം അംഗീകരിക്കാനും അതിജീവിക്കാനും അമ്മയും ഞങ്ങളും ബുദ്ധിമുട്ടി. എന്നാലും സങ്കടം മറന്ന് വീണ്ടും ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ വീണ്ടും ഒരു ദുരന്തം ഞങ്ങളെ തേടിയെത്തി. ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു.

ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. അമ്മയ്ക്ക് ഒട്ടും വയ്യാതെയായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരംക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. അന്നാണ് ഞാന്‍ ആദ്യമായി ഒരു ജോലി ചെയ്യുന്നത്.

ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്ന് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രമോഷന്‍ ചെയ്തിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്ന ആളുകളെക്കൊണ്ട് ഇത് ടേസ്റ്റ് ചെയ്യിക്കുകയായിരുന്നു ജോലി. അന്നെനിക്ക് 225 രൂപ ശമ്പളം കിട്ടി. ബര്‍ത്ത്ഡേ പാര്‍ട്ടികളില്‍ ആങ്കറായും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അതു മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു.

ടിവി സീരിയലുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമെന്നറിഞ്ഞു. മാസത്തില്‍ അഞ്ചോ ആറോ ദിവസമാണ് ഷൂട്ട്. രാവിലെ മുതല്‍ രാത്രി വരെയുള്ള അധ്വാനത്തിന് ഇത്ര ചെറിയ തുകയോയെന്നും 25000-50000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്‍മാര്‍ ഇവിടെയുണ്ടല്ലോ എന്നും അമ്പരന്ന എന്നോട് അമ്മ പറഞ്ഞു. “സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ ഫ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും”. ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അതുവച്ച് സിനിമയിലേക്കു ശ്രമിച്ചുതുടങ്ങി.

“അവര്‍കളും ഇവര്‍കളും” ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ലൈംഗിക ചൂഷണം. അത് എല്ലായിടത്തുമുണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്, നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു. സത്യം പറഞ്ഞാല്‍ സൂപ്പര്‍നായികയെപ്പോലെ വസ്ത്രം ധരിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു.

ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു: “നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് പോലെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്കു പറ്റും. അല്ലാതെ നായികയാകാന്‍ നോക്കി സമയം കളയണ്ട.” ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോടു പറഞ്ഞു, കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാമെന്ന്. എനിക്കതില്‍ താത്പര്യമില്ലെന്ന് അറിയിച്ചു.

രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച അട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നല്ല വേഷങ്ങള്‍ കിട്ടി. പന്നൈയാറും പദ്മിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. കാക്കമുട്ടൈയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായാണ് അതില്‍ അഭിനയിച്ചത്. ആ അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയാറല്ലായിരുന്നു. എനിക്കതില്‍ ബുദ്ധിമുട്ടു തോന്നിയില്ല. കാക്കമുട്ടൈയിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴു സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചിട്ടല്ല. ലൈംഗികപരമായ ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാള്‍ എന്നോടു മോശമായി പെരുമാറിയാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാം.

കാക്കമുട്ടൈ ചേരിയില്‍ ചിത്രീകരിച്ച സിനിമയാണ്. ഞാന്‍ അവിടെ താമസിച്ച് അഭിനയിക്കുകയായിരുന്നു. അവിടെ ഒരു പെണ്‍കുട്ടി തുണി അലക്കുന്നത് വീടിനകത്തു തന്നെയാണ്. അവിടെത്തന്നെയാണ് അടുപ്പും. അതിന്റെ കൂടെത്തന്നെ നാലു കുട്ടികള്‍, നായക്കുട്ടി അങ്ങനെ. പക്ഷേ അവര്‍ ആ ജീവിതം ആസ്വദിക്കുന്നു. ആ വീട്ടമ്മ ഒരു ദേവതയായി എനിക്ക് അനുഭവപ്പെട്ടു.

കാക്കമുട്ടൈയ്ക്കും അതിലെ അഭിനയത്തിനും വലിയ നിരൂപകപ്രശംസ കിട്ടിയിരുന്നു. പക്ഷേ എനിക്ക് വലിയ അവസരങ്ങളൊന്നും കിട്ടിയില്ല. ഒരു വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം എന്തെന്ന് അറിയില്ല. എന്റെ കഴിവ് അറിയുന്ന താരങ്ങള്‍ എന്നെ അവരുടെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു. വടചെന്നൈയില്‍ ധനുഷിനൊപ്പവും ധര്‍മദുരൈയില്‍ വിജയ് സേതുപതിക്കൊപ്പവും അഭിനയിച്ചു. വലിയ താരങ്ങള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ നായികയാകുന്ന സിനിമകള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ കനാ ചെയ്തു. ക്രിക്കറ്റ് താരമായാണ് അഭിനയിച്ചത്. ആറുമാസം പരിശീലനമുണ്ടായിരുന്നു. ആ സിനിമ എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്നിപ്പോള്‍ ചെയ്യുന്ന ആറ് സിനിമകളിലും ഞാന്‍ തന്നെയാണ് ഹീറോ.

ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഒരാള്‍പോലും പിന്തുണയ്ക്കാന്‍ വന്നിട്ടില്ല. നിറത്തിന്റെ പേരില്‍ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗിക ചൂഷണത്തിനു ശ്രമിച്ചവരുണ്ട്. പക്ഷേ അതിനെയൊക്കെ ഞാന്‍ തരണം ചെയ്തു. എന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം. നിങ്ങളുടെ സുരക്ഷ നിങ്ങളില്‍ തന്നെയാണ്. ഒരു സൂപ്പര്‍മാനും നിങ്ങളെ രക്ഷിക്കാന്‍ വരില്ല.