'അമ്മ പേടിച്ചിരിക്കുകയാണ്, ധൈര്യം പകരാന്‍ ചില ട്വീറ്റുകള്‍ വായിച്ചു കേള്‍പ്പിച്ചു'; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സിദ്ധാര്‍ഥ്

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വധഭീഷണി നേരിടുന്നതായി നടന്‍ സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍ നമ്പര്‍ ലീക്ക് ചെയ്തതാണ്. വധഭീഷണിയും അസഭ്യവര്‍ഷവുമായി ഇതുവരെ 500ല്‍ അധികം കോളുകള്‍ വന്നതായും സിദ്ധാര്‍ഥ് പറഞ്ഞത്.

ആരാധകര്‍ തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്. തന്റെ അമ്മയ്ക്ക് നല്ല ഭയമുണ്ടെന്നും ആരാധകരുടെ ട്വീറ്റുകള്‍ വായിച്ച് കേള്‍പ്പിക്കുന്നതിലൂടെയാണ് അമ്മയ്ക്ക് ധൈര്യം നല്‍കുന്നത് എന്നുമാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“”എന്റെ അമ്മ പേടിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ധൈര്യം പകരാന്‍ എന്റെ പക്കല്‍ വേറെ വാക്കുകള്‍ ഇല്ല. അതിനാല്‍ നിങ്ങളുടെ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. എനിക്ക് കുഴപ്പമുണ്ടാകില്ല എന്ന് പറഞ്ഞതിന് നന്ദി. നമ്മളൊക്കെ സാധാരണ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സാധാരണ മനുഷ്യരാണ്. നിങ്ങളുടെ വാക്കുകള്‍ ലോകത്തേക്കാള്‍ വലുതാണ്. നമുക്ക് തിരികെ സ്വന്തം ജോലികളിലേക്ക് തിരികെ പോയി സഹായിക്കാം”” എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

തനിക്ക് എതിരെ ഭീഷണിയുമായി എത്തിയ എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ് എന്നാണ് സിദ്ധാര്‍ഥ് വ്യക്തമാക്കിയിരുന്നത്. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്രമോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.