'യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളുമില്ല, പ്രഭാസിന്റെ മുത്തച്ഛനായി അഭിനയിക്കുന്നുണ്ട്, വ്യാജ പ്രചാരണത്തില്‍ കടുത്ത വിഷമമുണ്ട്'

തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ കടുത്ത വിഷമമുണ്ടെന്ന് നടന്‍ രാഘവന്‍. സിനിമയില്‍ അവസരങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് എന്ന പ്രചാരണങ്ങളോടാണ് നടന്‍ പ്രതികരിച്ചത്. ഈ പ്രചരണം വാസ്തവ വിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും രാഘവന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.

രാഘവന്‍ അടക്കമുള്ള താരങ്ങള്‍സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിര്‍മാതാവ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ഒരു സെയ്ല്‍ഫ് മെയ്ഡ് വ്യക്തിയാണ് താന്‍. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്.

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും താന്‍ ജോലി ചെയ്യുന്നു. തന്റെ മക്കളെ പോലും കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. ഇപ്പോള്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

സംവിധായകന്‍ വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രത്തിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. താന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. തനിക്ക് പറ്റാവുന്നിടത്തോളം കാലം അഭിനയിക്കും എന്നും രാഘവന്‍ പറയുന്നു.