മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ തളര്‍ന്ന് ഇരുന്നു പോയി, ഒന്നര മണിക്കൂര്‍ സംസാരിച്ചു: നന്ദകിഷോര്‍

മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടന്‍ നന്ദകിഷോര്‍. 2009ല്‍ പുറത്തിറങ്ങിയ ‘ലൗഡ് സ്പീക്കര്‍’ എന്ന സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം നന്ദകിഷോര്‍ ആദ്യമായി അഭിനയിച്ചത്. താന്‍ കേരള വിഷനില്‍ ചെയ്യുന്ന പരിപാടി ഗംഭീരമാണെന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ താന്‍ തളര്‍ന്ന് ഇരുന്നപോയി എന്നാണ് നന്ദകിഷോര്‍ പറയുന്നത്.

”മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിക്കലൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് എന്നെ താല്പര്യം ആണ്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിലാണ് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നത്. അതിലെനിക്കൊരു ചെറിയ വേഷമാണ്. തൃശ്ശൂരില്‍ വെച്ച് അതിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നതിനിടെ ഞാനെന്റെ രണ്ട് പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തു.”

”കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണ് ഒരു പുസ്തകമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് വാങ്ങി കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് എന്നോട് വന്നിട്ട് ഈ മനുഷ്യന്‍ തമാശ പറയാന്‍ തുടങ്ങി. ഞാനപ്പോഴും അദ്ദേഹത്തോട് ഫ്രീയായി ഇടപഴകി തുടങ്ങിയിട്ടില്ല.”

”വലിയൊരു ആര്‍ട്ടിസ്റ്റ് അല്ലെ അതിന്റെ ഭയമുണ്ട് എനിക്ക്. പിന്നെ ഞങ്ങള്‍ കാണുന്നത് പ്രാഞ്ചിയേട്ടന്റെ ലൊക്കേനില്‍ വെച്ചാണ്. എന്നെ കണ്ടതും വന്ന് കെട്ടിപ്പിടിച്ചു. ആ സമയത്ത് ടെലീകൂത്ത് എന്നൊരു പരിപാടി ഞാന്‍ കേരള വിഷനില്‍ ചെയ്യുന്നുണ്ടായിരുന്നു.”

”അത് ഗംഭീരമാണെന്ന് പറഞ്ഞ് പുള്ളി കാരവാനിലേക്ക് പോയി. അത് കേട്ടതും വാസ്തവത്തില്‍ അവിടെ തളര്‍ന്നിരുന്ന് പോയി. സന്തോഷം കൊണ്ടാണ്. പിറ്റേദിവസം ഞാന്‍ വീണ്ടും ഷൂട്ടിംഗ് കാണാന്‍ പോയി. അന്ന് മമ്മൂക്ക എന്നോട് ഒന്നര മണിക്കൂര്‍ സംസാരിച്ചു” എന്നാണ് നന്ദകിഷോര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.