രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന് പ്രിയദർശൻ പറഞ്ഞു: മുകേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലിറങ്ങിയ ‘ഗോഡ്ഫാദർ’. തുടർച്ചയായി 400 ദിവസങ്ങളിലേറെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം എന്ന റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകളാണ് ഗോഡ്ഫാദർ സൃഷ്ടിച്ചിരിക്കുന്നത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽപുറത്തിറങ്ങിയ മൂന്നാമത്തെ സിനിമയാണ് ​ഗോഡ്ഫാദർ. അതിന് മുൻപ് ഇറങ്ങിയ രണ്ട് ചിത്രങ്ങളായ ‘റാംജി റാവ് സ്പീക്കിംഗ്’, ‘ഇൻ ഹരിഹർ നഗർ’ എന്നിവ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുകയാണ് നടൻ മുകേഷ്. 1989 ലാണ് ഗോഡ്ഫാദർ പുറത്തിറങ്ങുന്നത്. ഗോഡ്ഫാദറിന്റെ റെക്കോർഡ് തകർക്കാൻ ഇനിയൊരു മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും നായകനായി അഭിനയിക്കുന്ന ഏതൊരാളും കൊതിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ രാമഭദ്രന്റെതെന്നും മുകേഷ് പറയുന്നു.

“ഗോഡ്ഫാദർ പുറത്തിറങ്ങിയപ്പോൾ പ്രിയദർശൻ സിനിമകണ്ടിട്ട് എന്നോടുപറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന്. പിന്നെ ഒന്നാലോചിച്ചിട്ട് കൂട്ടിച്ചേർത്തു, ചെറിയൊരു കുഴപ്പമുണ്ട്. ഈ സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകും മെയിൻ ആളെന്ന്. തിലകൻ ചേട്ടനെയല്ലാതെ വേറെയാരെയും ആ വേഷത്തിൽ സങ്കല്പിക്കാനാവില്ല. ​ഗോഡ്ഫാദർ എൻ.എൻ.പിള്ളച്ചേട്ടൻ, ഇന്നസെന്റ് ചേട്ടനെ അറിയാമല്ലോ. ഫിലോമിന ചേച്ചിയടക്കം പ്രധാനപ്പെട്ട ഒരുപാടുപേരെ നഷ്ടപ്പെട്ടു

“​നായകനായി അഭിനയിക്കുന്ന ഒരാളോട് ഏതുതരം വേഷത്തോടാമ് താത്പര്യം എന്നുചോദിച്ചാൽ ധൈര്യമായി കണ്ണുമടച്ച് ​ഗോഡ്ഫാദറിലെ രാമഭദ്രന്റെ പേരുപറയാം. കാരണം ആ വേഷത്തിനകത്ത് തമാശയുണ്ട്, സെന്റിമെന്റ്സുണ്ട്, ഫൈറ്റും പാട്ടുമെല്ലാമുണ്ട്” മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഗോഡ്ഫാദറെ കുറിച്ച് സംസാരിച്ചത്.