'എവിടെ നിന്നു വന്നു ഈ പാറ്റ', അന്ന് പരിഹാസം.. ഇന്ന് പ്രശംസകളുടെ പ്രവാഹം; വിക്രാന്ത് മാസിയെ പുകഴ്ത്തി കങ്കണ, ചര്‍ച്ചയാകുന്നു

നടന്‍ വിക്രാന്ത് മാസിയെ പ്രശംസിച്ച് കങ്കണ റണാവത്. ‘ട്വല്‍ത് ഫെയില്‍’ എന്ന ചിത്രം കണ്ടതിന് ശേഷമാണ് കങ്കണയുടെ പ്രതികരണം. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനോട് ആണ് വിക്രാന്തിനെ കങ്കണ ഉപമിച്ചിരിക്കുന്നത്. ഒരിക്കല്‍ പാറ്റ എന്ന് വിശേഷിപ്പിച്ച് വിക്രാന്തിനെ കങ്കണ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ കങ്കണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ”എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനറല്‍ വിദ്യാര്‍ഥിയായതിനാല്‍, എന്റെ സ്‌കൂള്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷന്‍ ഇല്ലാതെ എന്‍ട്രി ടെസ്റ്റുകളില്‍ പങ്കെടുക്കണമായിരുന്നു.”

”സിനിമയില്‍ ഉടനീളം ഞാന്‍ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയില്‍ ഇത്രയും കരഞ്ഞിട്ടില്ല, എന്റെ സഹയാത്രികര്‍ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു. വിധു സാര്‍ വീണ്ടും എന്റെ ഹൃദയം കീഴടക്കി, വിക്രാന്ത് മാസി അതിശയിപ്പിക്കുന്നതാണ്.”

”വരും വര്‍ഷങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ സാബ് അവശേഷിപ്പിച്ച ശൂന്യത ഈ നടന്‍ നികത്തിയേക്കാം. നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങള്‍” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. അതേസമയം, രണ്ട് വര്‍ഷം മുമ്പായിരുന്നു വിക്രാന്ത് മാസിയെ കങ്കണ പാറ്റയെന്ന് വിശേഷിപ്പിച്ചത്.

വിവാഹവസ്ത്രം അണിഞ്ഞുള്ള നടി യാമി ഗൗതമിന്റെ പോസ്റ്റിന് വിക്രാന്ത് നല്‍കിയ കമന്റില്‍ രോഷം പൂണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. വിവാഹ വസ്ത്രത്തില്‍ രാധേമായെ പോലെയുണ്ട് എന്നായിരുന്നു വിക്രാന്ത് മാസി കമന്റ് ചെയ്തത്. ”എവിടെ നിന്നു വന്നു ഈ പാറ്റ, എന്റെ ചെരുപ്പ് കൊണ്ടുവരൂ” എന്നായിരുന്നു കങ്കണ ഇതിന് മറുപടിയായി കുറിച്ചത്.