45 കോടി സിനിമ കണ്ടത് ആകെ 293 പേര്‍; ബോളിവുഡിലെ മഹാദുരന്തം! പരാജയ കാരണം വെളിപ്പെടുത്തി സംവിധായകന്‍

ബോളിവുഡിലെ ദുരന്തം സിനിമകളില്‍ മുന്‍പന്തിയില്‍ എത്തി ‘ദ ലേഡി കില്ലര്‍’. അര്‍ജുന്‍ കപൂറും ഭൂമി പട്‌നേക്കറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബര്‍ 3ന് ആണ് തിയേറ്ററിലെത്തത്. എന്നാല്‍ 45 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം കാണാന്‍ ആകെ എത്തിയത് 293 ടിക്കറ്റുകളാണ്. 50 കേന്ദ്രങ്ങളില്‍ മാത്രമാണ് ടിക്കറ്റ് വിറ്റുപോയത്.

38000 രൂപ മാത്രമാണ് ചിത്രത്തിന് ആകെ കിട്ടിയത്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിംഗിലൂടെ തട്ടിക്കൂട്ടിയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. സിനിമ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ അജയ് ബാല്‍.

അപൂര്‍ണ്ണമായ രീതിയില്‍ തിയേറ്ററുകളിലെത്തിയ ചിത്രമെന്ന് ആക്ഷേപിക്കപ്പെട്ട സിനിമയാണ് ദി ലേഡി കില്ലര്‍. ഈ ആരോപണം ശരിയാണെന്ന് അജയ് ബാല്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യുട്യൂബ് ചാനലിന്റെ റിവ്യൂവിന് താഴെ കമന്റ് ആയാണ് പരാജയകാരണം സംവിധായകന്‍ വെളിപ്പെടുത്തിയത്.

ചിലര്‍ കുറ്റപ്പെടുത്തിയത് പോലെ ചിത്രം അപൂര്‍ണ്ണമായത് അഭിനേതാക്കള്‍ കാരണമല്ലെന്നും അജയ് ബാല്‍ വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥ ആകെ 117 പേജുകള്‍ ഉണ്ടായിരുന്നു. അതില്‍ 30 പേജുകള്‍ ചിത്രീകരിച്ചതേയില്ല. കഥയില്‍ ഏറെ പ്രധാനപ്പെട്ട, പരസ്പരബന്ധം ഉണ്ടാക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധിച്ചില്ല.

അര്‍ജുന്‍ കപൂറിന്റെയും ഭൂമി പട്‌നേക്കറിന്റെയും മൊത്തം പ്രണയകഥ, ഭൂമിയുടെ മദ്യപാനാസക്തി, താന്‍ കുടുങ്ങിയതായും കാര്യങ്ങള്‍ കൈവിട്ടു പോയതായുമുള്ള അര്‍ജുന്റെ തോന്നല്‍ ഇവയൊന്നും തിയേറ്ററിലെത്തിയ സിനിമയില്‍ ഇല്ല. സിനിമയ്ക്ക് തുടര്‍ച്ച തോന്നാത്തതിലും കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നാത്തതിലും അത്ഭുതമില്ല എന്നാണ് അജയ് ബാല്‍ പറയുന്നത്.

Read more

അതേസമയം, സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും ചിലവ് വന്നതാണ് നിര്‍മ്മാതാക്കള്‍ പടം ഉപേക്ഷിക്കാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 45 കോടി മുടക്കിയ സിനിമയുടെ മുടങ്ങിപ്പോയ ചിത്രീകരണം പുനരാരംഭിക്കാന്‍ 5 കോടിയോളം വേണ്ടിയിരുന്നു. എന്നാല്‍ ഇനി ചിത്രീകരണം തുടരേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.