ഇത് ബിസിനസ് അല്ല തികച്ചും വ്യക്തിപരമാണ്, കഠിനാദ്ധ്വാനത്തിനും വിശ്വാസത്തിനും വിലയുണ്ടെന്ന് തെളിഞ്ഞു: ഷാരൂഖ് ഖാന്‍

‘പഠാന്‍’ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം 1000 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്. ഈ സന്തോഷമാണ് ഷാരൂഖ് പങ്കുവയ്ക്കുന്നത്. പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടുമാണ് ട്വിറ്ററിലൂടെ ഷാരൂഖ് നന്ദി പറഞ്ഞത്.

”ഇത് ബിസിനസ് അല്ല. തികച്ചും വ്യക്തിപരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളത് വ്യക്തിപരമായി എടുത്തില്ലെങ്കില്‍ ഒരിക്കലും വിജയിക്കില്ല. പഠാനെ സ്‌നേഹിച്ചവര്‍ക്കും സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി.”

”കഠിനാധ്വാനത്തിനും വിശ്വാസത്തിനും ഇന്നും വിലയുണ്ടെന്ന് തെളിഞ്ഞു. ജയ് ഹിന്ദ്” എന്നാണ് ഷാരൂഖ് ഖാന്റെ ട്വീറ്റ്. അതേസമയം, പഠാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയാണ്. ഷാരൂഖിനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ ചിത്രം ഇതുവരെ 536.77 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കളക്ഷനില്‍ ‘ബാഹുബലി 2’ ഹിന്ദി പതിപ്പിന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ മറികടന്നത്. റിലീസിന് മുമ്പ് സംഘപരിവാര്‍ അനുകൂലികള്‍ പഠാനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ബഹിഷ്‌കരണാഹ്വാനം നടത്തുകയും ചെയ്തിരുന്നു.

സിനിമയിലെ ഒരു ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. ആരോപണങ്ങളെല്ലാം മറികടന്നാണ് സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.