ഹിന്ദുത്വ ഭീകരതയും താലിബാന്‍ പോലെ തന്നെയെന്ന പരാമര്‍ശം ; ഹിന്ദുക്കളെ അപമാനിക്കുന്നു, 'അറസ്റ്റ് സ്വരാ ഭാസ്‌കര്‍' കാമ്പയിനുമായി സംഘപരിവാര്‍

താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയുമെന്ന പരാമര്‍ശത്തില്‍ നടി സ്വരാ ഭാസ്‌കറിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല.

രണ്ടും ഒരേ പോലെ തന്നെയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ ഇന്നലെ തന്നെ ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ ‘അറസ്റ്റ് സ്വര ഭാസ്‌കര്‍’ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാര്‍.

ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്. നിരവധി പേര്‍ താരത്തിനെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചുവെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.

”നമ്മള്‍ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്” എന്നാണ് സ്വരയുടെ ട്വീറ്റ്.

അതേസമയം, അഫ്ഗാന്‍ ആധിപത്യം താലിബാന്‍ കയ്യടക്കിയതോടെ കൂട്ടപലായനത്തിലാണ് ജനങ്ങള്‍. ഇതിനിടെ അഫാഗിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രണ്ടാമത്തെ വ്യോമസേന വിമാനം കാബൂളിലെത്തി. ഒരു വിമാനം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും നാട്ടിലെത്തിക്കാനാണ് വ്യോമസേനയുടെ നീക്കം. എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാനുള്ളത്.