'മരണത്തിന് വിസയുടെ ആവശ്യമില്ല, ദാവൂദ് രക്ഷിക്കുമെന്ന വ്യാമോഹവും വേണ്ട'; സല്‍മാന്‍ ഖാനതിരെ വീണ്ടും വധഭീഷണി

സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് വീണ്ടും സല്‍മാനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ആദ്യം വധഭീഷണി വന്നപ്പോള്‍ തന്നെ മുംബൈ പൊലീസ് സല്‍മാന് വൈ പ്ലസ് സുരക്ഷ നല്‍കി വരുന്നുണ്ട്.

ഞായറാഴ്ച, പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെതിരെ ലോറന്‍സ് ബിഷ്ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നും ഭീഷണി ഉയര്‍ത്തിയിരുന്നു ”നിങ്ങള്‍ സല്‍മാന്‍ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ‘സഹോദരന്’ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്..”

”ഈ സന്ദേശം സല്‍മാന്‍ ഖാന് കൂടിയുള്ളതാണ്, ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹത്തില്‍ ഇരിക്കണ്ട. നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. സിദ്ധു മൂസവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ റഡാറില്‍ എത്തിയിരിക്കുന്നു.”

”ഇതൊരു ട്രെയ്‌ലറായി കരുതുക. മുഴുവന്‍ പടവും ഉടന്‍ പുറത്തിറങ്ങും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപോവുക. എന്നാല്‍ ഓര്‍ക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും” എന്ന കുറിപ്പാണ് ജിപ്പി ഗ്രേവാളിന് ലഭിച്ചത്.

കാനഡയിലെ വാന്‍കൂവറിലെ തന്റെ വീടിന് പുറത്ത് ഒരാള്‍ വെടിവച്ചതായി ഗ്രെവാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. എന്നാല്‍ സല്‍മാനുമായി തനിക്ക് സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നും വെടിവെപ്പ് സംഭവത്തിന് ശേഷം ഗ്രെവാള്‍ പറഞ്ഞിരുന്നു.