അഞ്ചാം മാസത്തില്‍ അബോര്‍ഷന്‍, ഏഴ് വര്‍ത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചതായിരുന്നു..: റാണി മുഖര്‍ജി

കോവിഡ് കാലത്ത് ഗര്‍ഭം അലസിപ്പോയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം റാണി മുഖര്‍ജി. രണ്ടാമത്തെ കുഞ്ഞു വേണമെന്ന തന്റെ ആഗ്രഹം നിറവേറിയില്ല എന്നു പറഞ്ഞാണ് റാണി സംസാരിച്ചത്. അഞ്ചുമാസം പ്രഗ്നന്റ് ആയിരുന്നപ്പോഴാണ് അബോര്‍ഷന്‍ ആയത് എന്നാണ് റാണി പറയുന്നത്.

”മകള്‍ ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തിയിരുന്നു. അവള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ മുതല്‍ അതിനായി ശ്രമം നടത്തി. ഏഴ് വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ ഗര്‍ഭിണിയായെങ്കിലും അഞ്ചാം മാസത്തില്‍ അത് അലസിപ്പോയി.”

”അത് എനിക്കൊരു പരീക്ഷണ സമയമായിരുന്നു. ഞാന്‍ ഇപ്പോള്‍ ചെറുപ്പമല്ല. 46 വയസ് ആയി. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ പറ്റിയ സമയമല്ലിത്. എന്റെ മകള്‍ അദിരയ്ക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ കഴിയാത്തത് വലിയ സങ്കടമാണ്. അതെന്നെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്.”

”ജീവിതത്തില്‍ അദിരയെ കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. അദിര തന്റെ അത്ഭുതക്കുട്ടിയാണ്. അദിര മാത്രം മതി എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു” എന്നാണ് റാണി മുഖര്‍ജി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ആണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വര്‍ഷമാണ് ഇരുവര്‍ക്കും അദിര ജനിക്കുന്നത്.