ആ സിനിമ കണ്ട് ആളുകള്‍ അസ്വസ്ഥരായി, ഡിവോഴ്‌സുകള്‍ കൂടി.. ആളുകളുടെ കണ്ണ് തുറപ്പിച്ച ചിത്രമാണത്: റാണി മുഖര്‍ജി

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയാണ് ‘കഭി അല്‍വിദ നാ കെഹ്ന’. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അസുഖകരമായ ദാമ്പത്യ ജീവിതങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഈ സിനിമയെ കുറിച്ച് നടി റാണി മുഖര്‍ജി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ സിനിമ റിലീസ് ആയതിന് ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നാണ് റാണി മുഖര്‍ജി പറയുന്നത്. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് റാണി സംസാരിച്ചത്. ”കഭി അല്‍വിദ നാ കെഹ്ന റിലീസായതിന് ശേഷം വിവാഹമോചനങ്ങള്‍ കൂടിയതായി അറിയാന്‍ കഴിഞ്ഞു.”

”തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നവര്‍ ഏറെ അസ്വസ്ഥരായി. സിനിമയ്ക്ക് ലഭിച്ച ഫീഡ്ബാക്ക് അതാണെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ധാരാളം ആളുകളുടെ കണ്ണുതുറപ്പിച്ചുവെന്നും അവര്‍ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും ഞാന്‍ കരുതുന്നു.”

”ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെ കുറിച്ചും അവളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവ് നിങ്ങളെ തല്ലുന്നില്ല എന്ന് കരുതി, അയാള്‍ ‘ഗുഡ് ഇന്‍ ബെഡ്’ ആണെന്നോ നിങ്ങള്‍ അയാളുമായി പ്രണയത്തിലാണെന്നോ അര്‍ത്ഥമാക്കുന്നില്ല.”

”ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കില്ല, ‘നിങ്ങള്‍ ഈ പുരുഷനില്‍ ആകൃഷ്ടനാണോ?’ അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. വാസ്തവത്തില്‍, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹര്‍ ധൈര്യപ്പെട്ടു.”

”ശക്തമായ സിനിമകള്‍ക്കും ശക്തമായ വേഷങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍, അതിന്റെ കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമയായി കഭി അല്‍വിദ നാ കെഹ്‌ന ഓര്‍മ്മിക്കപ്പെടും” എന്നാണ് റാണി മുഖര്‍ജി പറയുന്നത്.