വിവാഹത്തിന് ശേഷവും രാഖിക്ക് ആദ്യ ഭര്‍ത്താവുമായി ബന്ധം, എനിക്കെതിരെ വ്യാജ ബലാത്സംഗ കേസ് നല്‍കി, ഇങ്ങനെയുള്ള സ്ത്രീകള്‍ അപകടകാരികള്‍; നടിക്കെതിരെ ആദില്‍

നടി രാഖി സാവന്തിന്റെ ആരോപണങ്ങള്‍ എല്ലാം തള്ളി മുന്‍ഭര്‍ത്താവ് ആദില്‍ ദുറാനി. ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ രാഖി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ആദിലിനെതിരെ പൊലീസ് കേസും എടുത്തിരുന്നു.

പ്രസ് മീറ്റിലാണ് ആദില്‍ രാഖിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. ”രാഖിയെ വിശ്വസിച്ചതാണ് എന്റെ ഏറ്റവും വലിയ തെറ്റ്. ഞാന്‍ മൈസൂരില്‍ നിന്നുള്ള ഒരു സാധാരണ ബിസിനസുകാരനാണ്. 2022ല്‍ ആണ് ഞങ്ങള്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷവും രാഖി മുന്‍ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തി.”

”അത് ഞാന്‍ കണ്ടെത്തുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് വിവാഹമോചനത്തെ പറ്റി ചിന്തിച്ചത്. ഫെബ്രുവരിയില്‍ ഞാന്‍ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടില്‍ പോയപ്പോള്‍ അവള്‍ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം ആരോടും പറയരുതെന്ന് പറഞ്ഞു.”

”എന്റെ കയ്യില്‍ അവരെ പറ്റിയുള്ള പല തെളിവുകളും ഉണ്ടായിരുന്നു. അത് ആരോടും പറയരുതെന്നും അവള്‍ പറഞ്ഞു. അപ്പോള്‍ അവിടെ പൊലീസ് എത്തി. അവരോട് ഞാന്‍ അവളെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞു. എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നാലെ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു”

”കൂടാതെ തന്റെ ഗര്‍ഭം അലസിപ്പോയെന്ന രാഖിയുടെ വാദവും തെറ്റാണ്. അവള്‍ക്ക് എങ്ങനെയാണ് ഗര്‍ഭിണിയാകാന്‍ പറ്റുക? അവളെ ഗര്‍ഭപാത്രം എടുത്തു കളയാന്‍ വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ കാരണമാണ് അങ്ങനെ ചെയ്തത്.”

”രാഖിയെ പോലുള്ള സ്ത്രീകള്‍ അപകടകരമാണ്. അവരോട് സംസാരിക്കാന്‍ പോലും ഭയപ്പെടണം. അവരെന്തും ചെയ്യും. എന്റെ സുഹൃത്തായ ഇറാനിയന്‍ യുവതിയ്ക്ക് മൂന്ന് ലക്ഷം രൂപ നല്‍കി വ്യാജ പീഡന കേസ് നല്‍കാനും രാഖി ആവശ്യപ്പെട്ടു. നിയമനടപടികള്‍ എടുക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്” എന്നാണ് ആദില്‍ പറയുന്നത്.