നിരവ് മോദിയെ പോലെ രാജ്യം വിടും; രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് മുംബൈ പൊലീസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നിരവ് മോദിയെ പോലെ രാജ്യം വിട്ടേക്കുമെന്നും, ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ പൊലീസ് വ്യക്തമാക്കി.

ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ജൂലൈ 19ന് ആണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കേസ് ഇനി ഓഗസ്റ്റ് 20നാണ് പരിഗണിക്കുക. ഏപ്രിലില്‍ ഫയല്‍ ചെയ്ത എഫ്ഐആറില്‍ തന്റെ പേരില്ലായിരുന്നു എന്നാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ വാദം.

അന്നത്തെ കുറ്റപത്രത്തില്‍ പേരുള്ളവര്‍ ജാമ്യം നേടി പുറത്തു നടക്കുകയാണെന്നും കുന്ദ്ര കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചത്.

കേസിലെ ഇരകള്‍ സാമ്പത്തികമായി പിന്നോക്കമുള്ള സ്ത്രീകളാണ്. കുന്ദ്ര പുറത്തെത്തിയാല്‍ ഈ സ്ത്രീകള്‍ തെളിവുകള്‍ നല്‍കാന്‍ മുന്നോട്ടു വരാനുള്ള സാദ്ധ്യത അടയ്ക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബിട്ടീഷ് പൗരന്‍ കൂടിയായ കുന്ദ്ര രക്ഷപ്പെടാനുള്ള സാദ്ധ്യതയുമുണ്ടെന്ന് പൊലീസ് പറഞ്ഞു.