അബോര്‍ഷന്‍ ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയത്, മരിച്ചു പോയിരുന്നെങ്കിലോ? ഒന്നും അന്ന് ആലോചിച്ചിരുന്നില്ല: കുബ്ര സെയ്ഠ്

അബോര്‍ഷന്‍ നടത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം കുബ്ര സെയ്ഠ്. ധീരമായൊരു പ്രവൃത്തി ആയല്ല അതിനെ കണ്ടത്, താന്‍ ദുര്‍ബലയായിരുന്നു, ആ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു. ഒറ്റയ്ക്ക് പോയാണ് അബോര്‍ഷന്‍ നടത്തിയത്. താന്‍ മരിച്ചു പോയിരുന്നെങ്കിലോ എന്നതിനെ കുറിച്ച് പോലും അന്ന് ചിന്തിച്ചിരുന്നില്ല എന്നാണ് കുബ്ര പറയുന്നത്.

”അബോര്‍ഷന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഒട്ടും സ്‌ട്രോങ് ആയിരുന്നില്ല. ഞാന്‍ ദുര്‍ബലയായിരുന്നു, ആ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു. അബോര്‍ഷന്‍ ചെയ്യാതെ ഇതിനൊപ്പം പൊരുത്തപ്പെട്ട് ജീവിക്കാനാകും എന്ന് തീരുമാനിക്കാന്‍ പറ്റുന്ന ധൈര്യമോ ശക്തിയോ ഒന്നും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. അന്ന് വളരെ ക്ഷീണമാണ് തോന്നിയത്. എനിക്ക് ഒട്ടും മൂല്യമില്ലാത്ത പോലെ തോന്നി.”

”എന്നാല്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നിന്ന് തീരുമാനം എടുത്തപ്പോള്‍ പിന്നീട് ശക്തയാണന്ന് തോന്നി. ഞാന്‍ ഒറ്റയ്ക്ക് പോയാണ് അബോര്‍ഷന്‍ ചെയ്തത്. അതിനെ കുറിച്ച് ആരോടും പറഞ്ഞില്ല. പിന്നീട് കുറച്ച് ആഴ്ചകള്‍ക്ക് ശേഷം സുഹൃത്തിനെ കണ്ടപ്പോള്‍ അവളോട് അബോര്‍ഷനെ കുറിച്ച് സംസാരിച്ചു. ‘ആരാ അബോര്‍ഷന്‍ ചെയ്‌തേ? നീയോ?’ എന്ന് അവള്‍ തിരിച്ച് ചോദിച്ചു.”

”ഇത് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. എങ്ങനെയാണ് ഞാന്‍ ഇതിലൂടെ കടന്നു പോയതെന്ന് ആര്‍ക്കും അറിയില്ല. ആ തീരുമാനത്തിന് എന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ സാധിക്കുമെന്ന് അന്ന് മനസിലായിരുന്നില്ല. ഞാന്‍ മരിച്ചു പോയിരുന്നെങ്കിലോ? ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു. ആരും അറിഞ്ഞതുമില്ല, ശ്രദ്ധിക്കുകയുമില്ല.”

”ഇത് ജീവിതത്തിലെ ചെറിയൊരു തീരുമാനവുമല്ല. ജീവിതകാലം മുഴുവന്‍ ഇത് എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിച്ചില്ല” എന്നാണ് കുബ്ര സെയ്ഠ് ബോളിവുഡ് ബബിളില്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനെ കുറിച്ച് കുബ്ര നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ‘സേക്രഡ് ഗെയിംസ്’ സീരിസിലൂടെയാണ് കുബ്ര ശ്രദ്ധ നേടുന്നത്.

Read more