കാത്തിരിപ്പുകൾക്ക് വിരാമം; ''ജോക്കർ: ഫോളി എ ഡ്യൂക്സ്' 2024 ൽ

ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് നായകനാകുന്ന ചിത്രം ‘ജോക്കർ’ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്‌സാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ഒക്ടോബർ നാലാം തീയതിയാണ് റിലീസിനെത്തുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്.

ഡിസി കോമിക്ക്‌സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലേക്ക് ഹാർലി ക്വിൻ എന്ന കഥാപാത്രത്തിലേക്ക് ലേഡി ഗാഗയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാർലി ക്വിൻ. അർഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാർട്ടിസ്റ്റായ ക്വിൻ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.

ടോഡ് ഫിലിപ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ൽ പുറത്തിറങ്ങിയ ‘ജോക്കർ’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് ഹാസ്യനടൻ എങ്ങനെ ജോക്കർ എന്ന സൂപ്പർവില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്.70 മില്യൺ ഡോളർ ബജറ്റിൽ പുറത്തിറങ്ങിയ  1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.

ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. 2019ലെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കിയിരുന്നു. ജാക്വിൻ ഫീനിക്സിന് പുറമെ റോബർട്ട് ഡിനീറോ, സാസി ബീറ്റ്സ്, ബിൽ കാമ്പ്, ബ്രെറ്റ് കുല്ലെൻ, ജോഷ്‌ പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്നത്.