അന്ന് ആര്‍ത്തവ ദിവസങ്ങളില്‍ പാഡ് മാറ്റിയത് കുറ്റിക്കാടുകളുടെ മറവില്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് അങ്ങേയറ്റം വിഷമകരം: ജയ ബച്ചന്‍

താന്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞ് ജയ ബച്ചന്‍. പതിനഞ്ചാം വയസു മുതല്‍ ബോളിവുഡില്‍ സജീവമായിരുന്നു ജയ. അന്ന് ഒരു സ്ത്രീ എന്ന നിലയില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ക്കിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയ ബച്ചന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ലൊക്കേഷനുകളില്‍ കാരവാന്‍ പോയിട്ട് കൃത്യമായി ശുചിമുറികള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത് ആര്‍ത്തവ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ ക്കുറിച്ചാണ് ചെറുമകളയ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റില്‍ താരം പറഞ്ഞത്.

ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുന്നത് ആര്‍ത്തവ ദിനങ്ങളിലാണെങ്കില്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകള്‍ കണ്ടുപിടിച്ച് അതിന്റെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്. അങ്ങേയറ്റം ലജ്ജാകരവും വിഷമകരവുമായ കാര്യമായിരുന്നു അത്.

പാഡ് മാറ്റുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ഒന്നിന് പകരം മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. ശരിയായി ഒന്ന് ഇരിക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്നതിനിടയിലും അതെല്ലാം സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പാഡുകള്‍ മാറ്റുന്നതിന് മാത്രമല്ല നീക്കം ചെയ്തവ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡുകള്‍ നിക്ഷേപിക്കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ കയ്യില്‍ കരുതിയിരുന്നു.

ഈ ബാഗുകള്‍ ബാസ്‌കറ്റിനുള്ളിലാക്കി വീട്ടിലെത്തിച്ച ശേഷമാണ് കൃത്യമായി നിര്‍മാര്‍ജനം ചെയ്തിരുന്നത് എന്നാണ് ജയ പറയുന്നത്. അതേസമയം, ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ജോലിയില്‍ നിന്നും ലീവ് കൊടുക്കണമെന്നും ജയ പറയുന്നുണ്ട്.