തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടായിരുന്നു, സീനുകള്‍ പറഞ്ഞ് മാറ്റുമെന്ന് സ്വാസിക കരുതിയിരുന്നു: സിദ്ധാര്‍ഥ് ഭരതന്‍

‘വാസന്തി’ സിനിമയുടെ ചില സീനുകള്‍ കണ്ടപ്പോഴാണ് സ്വാസികയെ ‘ചതുരം’ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ തോന്നിയതെന്ന് സിദ്ധാര്‍ഥ് ഭരതന്‍. ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് ഒക്കെ ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് പറഞ്ഞ് അത്തരം സീനുകള്‍ മാറ്റാമെന്ന് സ്വാസിക വിചാരിച്ചിരുന്നു.

വാസന്തി സിനിമയിലെ ചില സീനുകള്‍ കണ്ടു. അവാര്‍ഡിന് അര്‍ഹയാണെന്ന് തോന്നി. എന്തുകൊണ്ട് ഈ പെണ്‍കുട്ടിയെ കാസ്റ്റ് ചെയ്ത് കൂടാ എന്ന് തോന്നി. അങ്ങനെ അവളുടെ രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ കിട്ടി. ഇവള്‍ അഭിനയിക്കുമെന്ന് തോന്നി. സ്വാസികയെ സമീപിച്ചു.

അപ്പോഴാണ് ഇവര്‍ കുറേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. സ്വാസികയോട് കഥ പറഞ്ഞു. ഇത്തരം സീനുകള്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓക്കെ പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞു. ഇപ്പോള്‍ ചില പ്രൊമോഷനുകളിലാണ് അവള്‍ പറയുന്നത് പിന്നീട് പറഞ്ഞ് സീനുകള്‍ മാറ്റിക്കാമെന്ന്.

പക്ഷെ അവള്‍ക്കും റോഷന്‍ മാത്യുവിനും സിനിമയെ മനസിലായി. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് ഓരോ സീനുകളും ചെയ്തത്. അതൊക്കെ കാണുമ്പോള്‍ ഇത് സീരിയസ് ആയ സിനിമ ആണെന്ന് അവള്‍ക്കും മനസിലായി. സിനിമയിലെ സീനുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് നിര്‍മ്മാതാവ് വിനീതയ്ക്ക് അറിയാമായിരുന്നു.

തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവരുണ്ടായിരുന്നു എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്. അതേസമയം, സിദ്ധാര്‍ഥ് ഭരതനുമായി പരിചയത്തിലായാല്‍ അഭിനയിക്കുമ്പോള്‍ ചില സീനുകള്‍ ഒഴിവാക്കാന്‍ പറയാമെന്ന് ആദ്യം കരുതിയിരുന്നതായി സ്വാസിക അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.