മാരിറ്റല്‍ റേപ്പ് സീനിന് കടുത്ത വിമര്‍ശനം, 'അനിമലി'ലെ യഥാര്‍ത്ഥ മൃഗത്തെ കാണിക്കാന്‍ എന്ന് നായിക; പ്രതികരിച്ച് ബോബി ഡിയോള്‍

‘അനിമല്‍’ ചിത്രത്തിലെ സ്ത്രീ വിരുദ്ധത വിവാദങ്ങളില്‍ നിറഞ്ഞിട്ടും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമാണ് നേടുന്നത്. ചിത്രത്തില്‍ രണ്‍ബിര്‍ അവതരിപ്പിച്ച രണ്‍വിജയ്, തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ, രശ്മിക മന്ദാനയുടെ കഥാപാത്രം ഗീതാഞ്ജലി എന്നിവര്‍ക്കൊപ്പം ബോബി ഡിയോള്‍ അവതരിപ്പിച്ച അബ്രാര്‍ എന്ന കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തില്‍ ഏറെ വിവാദമായ മാരിറ്റല്‍ റേപ്പ് സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോബി ഡിയോള്‍ ഇപ്പോള്‍. ഊമയായ വില്ലന്‍ കഥാപാത്രത്തെയാണ് ബോബി ചിത്രത്തില്‍ അവതരിപ്പിച്ചത്. തന്റെ മൂന്നാം വിവാഹത്തിന് ശേഷം ഭാര്യയെ റേപ്പ് ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

”എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു ഊമയായി തന്നെ എനിക്ക് ഇതില്‍ ഒരുപാട് ചെയ്യാനുണ്ട് എന്ന്. ഡയലോഗുകള്‍ ഒന്നുമില്ലാത്തതിനാല്‍ തന്നെ ആ കഥാപാത്രം ചെയ്യാനായി എനിക്ക് ഒരു പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നു. അഭിനയിക്കുമ്പോള്‍ എനിക്ക് ഒരു തടസവും തോന്നിയില്ല.”

”സ്ത്രീകളോട് ഇങ്ങനെയൊക്കെ പെരുമാറുന്ന വളരെ മോശമായ, ദുഷ്ടനായ ഒരു കഥാപാത്രമാണത്. യഥാര്‍ത്ഥത്തില്‍ അവന്‍ തന്റെ മൂന്ന് ഭാര്യമാരോടും റൊമാന്റിക് ആണ്” എന്നാണ് ബോബി ഡിയോള്‍ പറയുന്നത്. അതേസമയം, ചിത്രത്തില്‍ മാന്‍സി തക്‌സക് ആണ് ബോബിയുടെ മൂന്നാമത്തെ ഭാര്യയായി വേഷമിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് മാന്‍സിയും പ്രതികരിച്ചിരുന്നു. ”തീര്‍ച്ചയായും അത് ഞെട്ടിക്കുന്നതാണ്. അവരുടെ വിവാഹം അങ്ങനെ അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. വിവാഹ സീനിലെ ലൈറ്റുകളും ആര്‍ട്ട് വര്‍ക്കുകളും എല്ലാം മനോഹരമാണ്.”

”അതിലെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. മനോഹരമായി അത് നീങ്ങിയെങ്കിലും അവസാനം പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. ഒരു മൃഗം തന്നെയാണ് വരുന്നതെന്ന് പറയാനായിരുന്നു അത്. രണ്‍ബിറിന്റെ കഥാപാത്രം അങ്ങനെയാണെങ്കില്‍ വില്ലന്‍ മോശമാകുമോ? ബോബി സാറിന്റെ കഥാപാത്രം യഥാര്‍ത്ഥ മൃഗത്തെയാണ് സൂചിപ്പിക്കുന്നത്” എന്നാണ് മാന്‍സി പറഞ്ഞത്.