പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘ഹേരാ ഫേരി 3’ സിനിമയില്‍ നിന്നും പിന്മാറിയ പരേഷ് റാവലിന് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് അക്ഷയ് കുമാര്‍. ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമാണ് അക്ഷയ് കുമാര്‍. കരാര്‍ ലംഘിച്ചുവെന്നും ചിത്രത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരേഷിനെതിരെ അക്ഷയ് കുമാറിന്റെ ആരോപണം.

പരേഷ് റാവലിന്റെ പിന്മാറ്റം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയിട്ടുണ്ട്. റാവലിന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സംവിധാകന്‍ ബോംബെ ടൈംസിനോട് പ്രതികരിച്ചു. ”പരേഷ് ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം എനിക്ക് ഒരു വിശദീകരണവും നല്‍കിയില്ല.”

”എന്നെ ബഹുമാനിക്കുന്നുവെന്നും സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ എനിക്ക് ശരിക്കും വിഷമമുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ബോളിവുഡിലെ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. ഞങ്ങള്‍ ഇപ്പോള്‍ ‘ഭൂത് ബംഗ്ലാ’ പൂര്‍ത്തിയാക്കി.”

”അദ്ദേഹം വളരെ സുഖമായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. എന്റെ അറിവ് അനുസരിച്ച്, പണത്തിന്റെ കാര്യത്തില്‍ അദ്ദേഹം ചോദിച്ചതെല്ലാം സമ്മതിച്ചിരുന്നു. അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തു. അഡ്വാന്‍സായി ഒരു ടോക്കണ്‍ തുകയും വാങ്ങി. ഞങ്ങള്‍ ഒരു ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിന് ശേഷം അദ്ദേഹം ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല” എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Read more

അതേസമയം, സിദ്ധിഖ്- ലാലിന്റെ ‘റാംജി റാവു സ്പീക്കിങ്ങി’ന്റെ റീമേക്കായിരുന്നു ‘ഹേരാ ഫേരി’യുടെ ആദ്യ ഭാഗം. 2000ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍, പരേഷ് റാവല്‍, സുനില്‍ ഷെട്ടി, തബു എന്നിവര്‍ ഒന്നിച്ചിരുന്നു. 2006ല്‍ ഫിര്‍ ഹേരാ ഫേരി എന്ന പേരിലാണ് രണ്ടാം ഭാഗം എത്തിയത്. ഈ സിനിമയില്‍ ബിപാഷ ബസു ആണ് നായികയായത്.