ബാജിറാവു മസ്താനിയില്‍ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്ന് മാധ്യമങ്ങള്‍ എഴുതി, എന്നാല്‍ സത്യം അതല്ല..; വെളിപ്പെടുത്തി ഐശ്വര്യ

ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെടുന്ന സിനിമകളാണ് സഞ്ജയ് ലീല ബന്‍സാലിയുടെത്. ‘രാം ലീല’യുടെ സെറ്റില്‍ വച്ച് പ്രണയത്തിലായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വേഷമിട്ട സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ‘ബാജിറാവു മസ്താനി’.

മറാത്ത സാമ്രാജ്യത്തിന്റെ ഒരു തലവനായ പേശ്വ ബാജിറാവുവിന്റെയും രാജകുമാരി മസ്താനിയുടെയും പ്രണയകഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ ദീപികയും രണ്‍വീറും സിനിമയിലേക്ക് വരുന്നതിന് മുമ്പ് ചിത്രത്തിലേക്കായി പരിഗണിച്ചത് ഐശ്വര്യ റായ്‌യെയും സല്‍മാന്‍ ഖാനെയും ആയിരുന്നു.

പക്ഷെ ആ സമയത്ത് ഐശ്വര്യ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഐശ്വര്യയുടെ പിന്മാറ്റം ചര്‍ച്ചയായതോടെ താരം തന്നെ ഇതിന് വിശദീകരണവുമായി എത്തിയിരുന്നു. കരണ്‍ ജോഹറുമായുള്ള പഴയൊരു അഭിമുഖത്തില്‍ സംഭവം വിശദീകരിക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ഞങ്ങള്‍ ആ സിനിമയ്ക്ക് അനുയോജ്യരാണെന്ന് സംവിധായകന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ആയില്ല. അത് ദേശിയ തലത്തില്‍ പ്രകടമായി. ബാജിറാവു മസ്താനിയില്‍ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.”

”എനിക്ക് പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാനും സാധിച്ചില്ല. കാരണം കാലിന് പരിക്കേറ്റ് ഞാന്‍ ആശുപത്രിയിലായിരുന്നു” എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. അതേസമയം, 2015ല്‍ റിലീസ് ചെയ്ത ബാജിറാവു മസ്താനി സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 356 കോടി രൂപ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു.