കുട്ടിക്കാലം മുതല്‍ വെജിറ്റേറിയന്‍, ഈ സിനിമയ്ക്കായി ചിക്കന്‍ കഴിക്കാന്‍ തുടങ്ങി..; പരാജയ ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പ്, തുറന്നു പറഞ്ഞ് മാനുഷി ചില്ലര്‍

സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ശരീരത്തില്‍ എന്ത് മാറ്റങ്ങളും വരുത്താന്‍ ഇന്ന് അഭിനേതാക്കള്‍ തയാറാണ്. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ ജീവിതചര്യകളില്‍ നടത്തിയ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലോകസുന്ദരിയും നടിയുമായ മാനുഷി ചില്ലര്‍.

കുട്ടിക്കാലം മുതല്‍ വെജിറ്റേറിയന്‍ ആയിരുന്ന താന്‍ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി നോണ്‍ ആയി മാറി എന്നാണ് മാനുഷി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ”ജീവിതത്തില്‍ ഇതുവരെ മാംസം കഴിക്കാത്തതിനാല്‍ ജീവിതകാലം മുവുവന്‍ ഞാന്‍ സസ്യാഹാരി ആയിരിക്കുമെന്നും മാംസം ഒരിക്കലും കഴിക്കാന്‍ കഴിയില്ല എന്നുമാണ് വിചാരിച്ചിരുന്നത്.”

”അപ്പോഴാണ് ബഡേ മിയാന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അന്ന് ഞാന്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തില്‍ ആയിരുന്നു. ആ സമയത്ത് എനിക്ക് കോവിഡ് ബാധിച്ചു. പക്ഷേ എന്റെ ഭാരം കുറയുമോ എന്ന് ഞാന്‍ പേടിച്ചു. സിനിമയ്ക്കായി എനിക്ക് മസില്‍സ് വേണമായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ ആയ എന്റെ അച്ഛന്‍ എന്നോട് ഇറച്ചി കഴിക്കാന്‍ പറയുന്നത്.”

”ചിക്കന്‍ ആണെന്ന് തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഉണ്ടാക്കി തരാനാണ് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അച്ഛന്‍ ഒപ്പമിരുന്ന് എന്നെ കൊണ്ട് ഇറച്ചി കഴിപ്പിക്കുയായിരുന്നു. ജോര്‍ദ്ദാന്‍, സ്‌കോട്ട്‌ലാന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് നടന്നത്. അവിടെ വെജിറ്റേറിയന് അധികം ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ട് പ്രോട്ടീന് വേണ്ടി ഇറച്ചി കഴിച്ചു” എന്നാണ് മാനുഷി പറയുന്നത്.

അതേസമയം, സാമ്രാട്ട് പൃഥ്വിരാജിന് ശേഷം മാനുഷി അക്ഷയ് കുമാറിനൊപ്പം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ബഡേ മിയാന്‍ ഛോട്ടെ മിയാന്‍. സിനിമ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. 350 കോടി ബജറ്റില്‍ എത്തിയ ചിത്രം 55 കോടി മാത്രമാണ് ഇതുവരെ തിയേറ്ററില്‍ നിന്നും നേടിയത്.