ഡല്‍ഹിയിലെത്തി 'എന്റെ ജോലി എവിടെ'യെന്ന് ആര്യാ രാജേന്ദ്രന്‍; നാട്ടില്‍ പാര്‍ട്ടി കേഡര്‍മാര്‍ക്ക് തൊഴില്‍മേള; പൊള്ളുന്ന തോന്നിവാസമെന്ന് നെറ്റിസണ്‍സ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകി കയറ്റാന്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ‘പാര്‍ട്ടി കേഡര്‍’മാരെ കോര്‍പ്പറേഷനില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ യുവജനങ്ങള്‍ ഒന്നടങ്കം ഇന്ന് തെരുവില്‍ ഇറങ്ങിയിരുന്നു. നിരവധി സമരമുഖങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങില്‍ നടന്നത്.

ഇതേരീതില്‍ അതിശക്തമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലും ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പോയി ‘എന്റെ ജോലി എവിടെ’ എന്ന മുദ്രാവാക്യം വിളിച്ച് സമരം ചെയ്തിട്ട് ഇവിടെ പാര്‍ട്ടിക്കാരെ നിയമനങ്ങളില്‍ തിരുകി കയറ്റുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം മേയര്‍ ഡല്‍ഹിയില്‍ തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുകത്തത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. ‘എന്റെ ജോലി എവിടെ’ എന്ന് പേരുള്ള ഈ സമരം ഡല്‍ഹിയില്‍ നടക്കുന്ന അതേ സമയത്തു തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ ആളുകളെ തിരുകികയറ്റുവാന്‍ വേണ്ടി മുന്‍ഗണന പട്ടിക പാര്‍ട്ടിയോട് ബഹുമാനപെട്ട മേയര്‍ ആവശ്യപ്പെടുകയാണ്. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി”സഖാവേ” എന്ന് അഭിസംബോധന ചെയ്താണ് മേയര്‍ ചോദിക്കുന്നത്!

കഷ്ടപ്പെട്ട് പഠിക്കുന്നവര്‍, തൊഴില്ലില്ലാത്ത ചെറുപ്പക്കാര്‍ ‘എന്റെ ജോലി എവിടെ’ എന്ന് ചോദിച്ചു നാട്ടില്‍ അലയുമ്പോള്‍ ഇവടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയാണ്. മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായിട്ടുള്ള സത്യപ്രതിജ്ഞ ലംഘനമാണ്.പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയര്‍ തൊഴില്‍ നല്‍കാമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്.മേയര്‍ക്ക് തുടരാന്‍ യാതൊരു അവകാശവുമിലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയര്‍ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്. ആനാവൂര്‍ നാഗപ്പനോ സിപിഎമ്മോ അല്ല ശമ്പളം കൊടുക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ യുവജനങ്ങള്‍ക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്തെന്നും അദേഹം കുറിച്ചു.

കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല,സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല. ഇത് ഗുരുതരമായ അഴിമതിയാണെന്നും വിടി ബല്‍റാം പറഞ്ഞു. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണമെന്നും ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗത്തിനും വിജിലന്‍സ് ഡയറക്ടര്‍ & ആന്റി കറപ്ഷന്‍ ബ്യൂറോക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.