ഇന്‍ഫോ ക്ലിനിക് ഒരു ചുവടു കൂടി മുന്നോട്ട്; വെബ് പേജും യൂ ട്യൂബ് ചാനലും ഏപ്രില്‍ ഏഴിന് ജനങ്ങളിലേക്ക്

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രചാരണാര്‍ത്ഥം നില കൊള്ളുന്ന ഇന്‍ഫോ ക്ലിനിക് ഒരു ചുവടു കൂടി മുന്നോട്ട് വെയ്ക്കുന്നു. ഏപ്രില്‍ ഏഴിന് ലോകാരോഗ്യ ദിനത്തില്‍ ഇന്‍ഫോ ക്ലിനിക്കിന്റെ വെബ് പേജ്, യൂ ട്യൂബ് ചാനല്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുകയാണ്. ആധുനികവൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30-ല്‍പ്പരം ഡോക്ടര്‍മാരുടെ കൂട്ടായ്മ 2016 ഒക്ടോബറിലാണ് ഇന്‍ഫോ ക്ലിനിക് എന്ന ഫെയ്‌സ്ബുക്ക് പേജ് ആരംഭിക്കുന്നത്.

അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന ഇന്‍ഫോ ക്ലിനിക് ഫെയ്‌സ്ബുക്ക് പേജ് 71000 ത്തില്‍പരം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. പേജ് മുഖേന നാളിതു വരെ ആരോഗ്യ വിഷയ സംബന്ധമായ 250 ഓളം ലേഖനങ്ങള്‍, 27 വീഡിയോകള്‍ എന്നിവ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാര്‍ കൂട്ടായ പങ്കാളിത്തത്തോടെ ആധികാരികത ഉറപ്പു വരുത്തിയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍, നിപ നിയന്ത്രണ പരിപാടികള്‍, പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമകാലിക പ്രസക്തിയുള്ള ഒട്ടുമിക്ക സാമൂഹിക/പൊതുജനാരോഗ്യ വിഷയങ്ങളിലും പേജിലൂടെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഹിജാമ എന്ന അംഗീകൃതമല്ലാത്ത ചികിത്സാ സമ്പ്രദായത്തിലെ അശാസ്ത്രീയതകള്‍ തുറന്നു കാട്ടുന്ന ലേഖനം പ്രസിദ്ധീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വെബ് പേജിലേക്ക് കൂടി ഇന്‍ഫോ ക്ലിനിക് ലഭ്യമാവുമ്പോള്‍ ഫെയ്‌സ് ബുക്കില്‍ നിന്നും വിഭിന്നമായി ലേഖനങ്ങളോടൊപ്പം അനുബന്ധ ചിത്രങ്ങള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ എന്നിവ കൂടി പ്രസിദ്ധീകരിക്കാന്‍ സാധിക്കും. മുന്‍കാല ലേഖനങ്ങള്‍ തിരയുന്നതിനും കൂടുതല്‍ എളുപ്പമാവും. ഡോ. നത ഹുസൈന്‍, ഡോ. മിഥുന്‍ ജെയിംസ് അഭിലാഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
യൂട്യൂബ് ചാനലും ഇന്‍ഫോ ക്ലിനിക് ആരംഭിക്കുന്നതോടെ കൂടുതല്‍ വീഡിയോ അവതരണവും ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കൂട്ടായ്മ പ്രതീക്ഷിക്കുന്നു.