ആൽബറൂനിയുടെ 'ഇന്ത്യ' തലോടലും പ്രഹരവും 

നമിത് അറോറ

“ഭാരതീയ ചിന്താലോകമെന്ന് അവകാശപ്പെടുന്നതിന്റെ കേന്ദ്രമെന്നത്  ബ്രാഹ്മണർ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും എന്താണോ അതാണ്.  അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും നിലനിർത്താനുമായി അവർ പരിശീലനം നേടിയിരിക്കുന്നതുമായ അവരുടെ മതമാണ്” എന്ന് അൽബറൂണി എഴുതുന്നു. ഈ പ്രസ്താവന സൂചിപ്പിക്കുന്നതെന്തെന്നാൽ തന്റെ “ഇന്ത്യ” എന്ന പുസ്തകത്തിൽ അദ്ദേഹം ഏറ്റവുമധികം എഴുതിയിട്ടുള്ളത് ഏത് വിഭാഗത്തെ കുറിച്ചാണോ അതാണ്. അദ്ദേഹം ഹിന്ദു എന്ന പദം  ഉപയോഗിക്കുന്നത് ബ്രാഹ്മണർ എന്ന അർത്ഥത്തിലാണ്.

പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഇന്ത്യയിലെത്തിയ ലോകസഞ്ചാരിയായ അൽ ബറൂനിയുടെ ഇന്ത്യ എന്ന യാത്രാവിവരണം ആവശ്യം വായിക്കപ്പെടേണ്ട ഒന്നാണ്. അക്കാലത്തെ സാമൂഹികാവസ്ഥയിലേക്ക് തെളിക്കുന്ന വെളിച്ചമാണ് അദ്ദേഹത്തിന്റെ വിവരങ്ങൾ.

ഇന്ത്യാനിവാസികൾക്ക്  എല്ലാ ശാസ്ത്രശാഖയിലും പുസ്തകങ്ങളുണ്ട്. മതത്തിന്റെ നിയമശാസ്ത്രം, ദൈവശാസ്ത്രം, സന്യാസം ഇവയിലൂടെ ദൈവസാക്ഷാത്കാരത്തോടെ മുക്തി നേടുക എന്ന ലക്ഷ്യം വിശദീകരിക്കുന്ന  വിവിധ സമ്പ്രദായങ്ങളായ സാംഖ്യാ- മീമാംസ -ന്യായം- യോഗ- ലോകായത ആദി നിരവധിയുണ്ട്. അവയുടെ പേരുകളെല്ലാം ആർക്കാണ് ഓർമ്മിക്കാൻ കഴിയുക പ്രത്യേകിച്ചും അയാളൊരു വിദേശി കൂടിയാണെങ്കിൽ ? ആദ്യം അദ്ദേഹം നിസ്സഹായനാകുന്നു.

എന്നാൽ പിന്നീട്  അതിനുവേണ്ടി തുനിഞ്ഞിറങ്ങുകതന്നെ ചെയ്തു. “എനിക്ക്  സംസ്കൃതഗ്രന്ഥങ്ങൾ കരസ്ഥമാക്കുന്നതിനായി അമിതാദ്ധ്വാനമോ പണമോ ചെലവാക്കേണ്ടി വരുന്നില്ല. വിദൂരങ്ങളായ സ്ഥലങ്ങളിൽ പോലും പണ്ഡിതന്മാർ എന്നെ അത് പഠിപ്പിച്ചു തരാൻ പ്രാപ്തരായിരുന്നു”.
തനിക്ക് ഹൃദിസ്ഥമായ അറബിക് പോലെ തന്നെ വ്യാപ്തിയും സങ്കീർണതകളും നിറഞ്ഞ ഭാഷയാണ് സംസൃകൃതം എങ്കിലും  അദ്ദേഹം പഠിച്ചു. വടക്കേ ഇന്ത്യയിലെ ആളുകൾ രണ്ടുതരത്തിലുള്ള സംസ്കൃതം ഉപയോഗിക്കുന്നുണ്ട് എന്നു  മനസ്സിലാക്കി. ഒന്ന്, പ്രാദേശിക ഭാഷാരീതിയിൽ രണ്ട് ക്‌ളാസിക്കൽ ഭാഷ ശൈലിയിൽ.

പതിമൂന്നു കൊല്ലം കൊണ്ട് ആൽബറൂനി നിരവധി ഹൈന്ദവഗ്രന്ഥങ്ങളിൽ അവഗാഹം നേടുകയുണ്ടായി. “ഇന്ത്യ” എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം വളരെയധികം ബ്രാഹ്മണിക്കൽ രചനകളും അനുഷ്ഠാനങ്ങളും വിവരിക്കുന്നുണ്ട്.  ഗീതോപനിഷത്തുകൾ, പതഞ്ജലീ യോഗ, ചതുർവേദങ്ങളും പുരാണങ്ങളും, ആര്യഭടന്റെയും ബ്രഹ്മഗുപ്തന്റെയും വരാഹമിഹിരന്റെയും ശാസ്ത്രഗ്രന്ഥങ്ങൾ ഇവയെല്ലാം അൽബറൂനി എടുത്തുപറയുന്നുണ്ട്. രണ്ട് ഇതിഹാസങ്ങളെയും അദ്ദേഹം മറ്റു ദേശ പുരാണേതിഹാസങ്ങളുമായി ചേർത്ത് ബന്ധപ്പെടുത്തുന്നുണ്ട്. വ്യാകരണവും ഛന്ദസ്സുകളും നിർമ്മിച്ചിരിക്കുന്ന ശാസ്ത്രം ഇവയെല്ലാം പാശ്ചാത്യഭാഷകളുമായുള്ള താരതമ്യപഠനം നടത്തുന്ന അൽ ബറൂനി സോക്രട്ടീസ് പൈതഗോറസ് പ്ളേറ്റോ അരിസ്റ്റോട്ടിൽ ഗാലൻ തുടങ്ങി സൂഫി ചിന്താധാരയുമായും ചേർത്ത് ഭാരതീയ തത്വചിന്തയെ താരതമ്യം ചെയ്യുന്നുണ്ട്. “ഇന്ത്യക്കാർ നമ്മളെപ്പോലെ തന്നെ അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നു. ഞാന്‍ ഇതേക്കുറിച്ച് ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്. അവർ ഇക്കാര്യത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്.” ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

കൂടാതെ അദ്ദേഹം രണ്ടു പുസ്തകങ്ങൾ  പേർഷ്യനിലേക്ക്  പരിഭാഷപ്പെടുത്തുകയും ചെയ്തു ഒന്ന്, സൃഷ്ടികളുടെ ഉല്പത്തി സത്ത എന്നുവിളിക്കപ്പെടുന്ന  സാംഖ്യം. രണ്ട് ഭൗതീകബന്ധങ്ങളിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന യോഗ.

ബ്രാഹ്മണിക്കൽ ഗ്രന്ഥങ്ങളിലും അവരുടെ  ജീവിതത്തിലും മുങ്ങിനിവർന്ന ആൽബറൂനി പിന്നീട് അവിടെനിന്നും സാമാന്യസമൂഹത്തിലേക്കു കടക്കുന്നു. മുസ്ലിങ്ങൾക്ക് “അല്ലാഹുവല്ലാതെ മറ്റൊരു രക്ഷകനില്ല, മുഹമ്മദ് അവന്റെ പ്രവാചകനാണ്” എന്നതു പോലെയും ക്രിസ്തുമതത്തിലെ ത്രിത്വ വിശ്വാസം പോലെയും യഹൂദമതത്തിലെ ശാബത്തിന്റെ സ്ഥാപനം പോലെയുമാണ് ഹിന്ദുക്കൾക്ക് പുനർജ്ജന്മ വിശ്വാസം. അങ്ങനെ വിശ്വസിക്കാത്തവരെ അംഗീകരിക്കാൻ അവർക്ക് സാദ്ധ്യമല്ല.

മുസ്ലിം ഹിന്ദു വിശ്വാസങ്ങൾക്ക് ധ്രുവങ്ങളുടെ വ്യത്യാസമുണ്ട്. അവരുടേത് ആന്തരിക സംഘട്ടനമാണ്. ബാഹ്യത്തിലുള്ളതല്ല. പക്ഷെ അവരുടെ ധർമ്മോന്മത്തം വിദേശികളോടാണ് അവർ മ്ലേച്ഛന്മാർ എന്ന് വിളിക്കപ്പെടുന്നു. അവരുമായി ഇരിക്കുന്നതും ഭക്ഷിക്കുന്നതും കുടിക്കുന്നതും ബന്ധപ്പെടുന്നതുമെല്ലാം അശുദ്ധമായി കണക്കാക്കുന്നു. നമ്മളും അവരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ്.

മുസ്ലിങ്ങൾ അതിക്രമിച്ചു കടക്കാൻ തുടങ്ങിയതിനു ശേഷം വിദേശികളോടുള്ള വിദ്വേഷം വർദ്ധിച്ചിട്ടുണ്ട്. അതിനുകാരണം മുസ്ലിങ്ങൾ സാമാന്യ ജനത്തിനിടയിൽ പ്രവർത്തിക്കുകയും അവരിൽ സ്വാതന്ത്ര്യദാഹം ജനിപ്പിച്ചു  എന്നുള്ളതുമാണ്.  ബ്രാഹ്മണ ദേശീയതയുടെ ക്യാമ്പിലാണ് അതിന്റെ കാരണം ഇരിക്കുന്നത്.

അവരുടേതു പോലെ മറ്റൊരു രാജ്യമില്ല എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. അവരുടെ രാജാക്കന്മാരെ പോലെ മറ്റാരുമില്ല എന്നവർ കരുതുന്നു. അവർക്കു മുകളിൽ ശാസ്ത്രമില്ല എന്നും അവർ പറയുന്നു. ഉദ്ധതയും മൂഢത്വവും പൊങ്ങച്ചവും ദുരഭിമാനവും ജഢത്വവും എല്ലാം അത്തരം മനോഗതികളിൽ കാണാം. അവർ നേടിയ അറിവുകൾ സ്വന്തം നാട്ടിലുള്ള ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ലുബ്ധതയാണ് കാട്ടിയത്.  അതുപോലെ ദൂരങ്ങളിൽ നിന്നും വരുന്നവരോടും.

വളരെ ലളിതമായിട്ടാണ് ലോകസഞ്ചാരി പറയുന്നത്. ” ഞാൻ അവിടെ ജ്യോതിശാസ്ത്രജ്ഞന്മാരുടെ മുന്നിൽ ഒരു വിദ്യാർത്ഥിയെ പോലെ നിന്നു. പക്ഷെ താമസിയാതെ ഞാനവർക്ക് യുക്തിയുടെ നിയമങ്ങളും ഗണിതത്തിന്റെ രീതികളും പറഞ്ഞു കൊടുക്കേണ്ടിവന്നു. അവർ അതിശയപ്പെട്ട് എന്റെ ചുറ്റിനും വന്നു. അവർക്കറിയേണ്ടിയിരുന്നത് ഞാൻ അതെല്ലാം ഏത് ബ്രാഹ്മണ ഗുരുവിൽനിന്നും പഠിച്ചു എന്നായിരുന്നു !

“അവരുടെ വിശ്വാസത്തിൽ മറ്റാർക്കും ശാസ്ത്രമോ മറ്റൊന്നുമോ അറിയില്ലായിരുന്നു. ഖൊറാസാനിലോ പേർഷ്യയിലോ ഉള്ള ഏതെങ്കിലും ശാസ്ത്രീയ സിദ്ധാന്തമോ ഉപയോഗമോ പറഞ്ഞാൽ അവർ നിങ്ങളെ ഒരു പാമരനോ നുണയനോ ആയി കാണും. അവർക്ക് ദൂരദേശങ്ങളിൽ യാത്ര ചെയ്യാനോ ഇടപഴകാനോ അവസരം ലഭിച്ചാൽ ഈ മനസ്ഥിതി മാറുമെന്ന് ഞാൻ ആശിക്കുന്നു. അവരുടെ പൂർവ്വികർ ഇത്ര ഇടുങ്ങിയ ചിന്താഗതിക്കാരാകാൻ വഴിയില്ല.

“ബ്രാഹ്മണർ അവരുടെ ശുദ്ധിയെ ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. സത്യത്തിൽ അവർ അഭിമാനിക്കേണ്ടത് അതിലൊ(വംശം)ന്നുമല്ല എന്നറിയിച്ചു കൊടുക്കാൻ ഞാനാവതു  ശ്രമിച്ചു എന്നുള്ളത് ഒരു വലിയ കാര്യമായി എനിക്ക് തോന്നുന്നു. അവരുടെ ജ്യോതിശാസ്ത്രജ്ഞാനവും സങ്കൽപ്പങ്ങളും  വളരെ ശുഷ്കമായിരുന്നു. ഭൂമി നിശ്ചലമായ ഒരു തറയാണെന്നാണ് അവർ കരുതിയിരുന്നത്. (ഇതിനും അഞ്ഞൂറ് കൊല്ലം മുമ്പ്  ഭൂമി സ്വയം ഭ്രമണം ചെയ്യുന്ന ഗോളമാണെന്ന് ആര്യഭടൻ പറഞ്ഞെങ്കിലും പിൽക്കാലത്തുവന്ന ബ്രഹ്മഗുപ്തനോ  വരാഹമിഹിരനോ ഇതംഗീകരിച്ചില്ല. ഇത് ഇന്ത്യയെ ജ്യോതിശാസ്ത്രത്തിൽ പിന്നോട്ടടിച്ചു. ഗ്രീക്ക് ഈജിപ്ഷ്യൻ അറബ് ലോകം ഇതംഗീകരിച്ചിരുന്നു.)

ആൽബറൂനി അവർക്കു വേണ്ടി യൂക്ലിഡിന്റെ ഗ്രന്ഥങ്ങളും മറ്റുചിലവയും  സംസ്കൃതത്തിലേക്ക്  പരിഭാഷപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ഭൂമിയുടെ ഭ്രമണവും ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരമളക്കാൻ കഴിയും എന്നത് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ( ഈ ഭാഗങ്ങൾ വിശദീകരിക്കുമ്പോൾ  ലവലേശം പ്രമാണിത്വം കാട്ടാതെയാണ് എനിക്കീ ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുക എന്ന ജോലിയേ ഉള്ളൂ എന്ന് ആൽബറൂനി വിനയാന്വിതനായി  വ്യക്തമാക്കുന്നത്. ചില ആധുനിക ഇൻഡോളജി പണ്ഡിതന്മാരോ ഭാരതീയേതരമായ എന്തിനെയും സ്വീകരിക്കാൻ മടി കാണിക്കുന്നു. അല്ലെങ്കിൽ അതെല്ലാം തങ്ങളുടേതായിരുന്നു എന്നവകാശപ്പെടുന്നു. പേർഷ്യൻ ഭാഷയും സംസ്കാരവും ഇന്ത്യയിലെത്തിയതിനു ശേഷമാണ് കുറെയെങ്കിലും ഇത് മാറിയത്)

ആൽബറൂനി തുടരുന്നു . “ബ്രാഹ്മണർ അർത്ഥമറിയാതെ വേദങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു. വളരെ കുറച്ചു പേർ മാത്രം വിശദീകരണങ്ങൾ പഠിക്കുന്നുണ്ടെങ്കിലും ദൈവശാസ്ത്രപരമായ സംവാദത്തെ നേരിടാൻ അശക്തരാണ്. വേദങ്ങൾ എഴുതി വെയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല കാരണം പ്രത്യേകതലത്തിൽ ഉച്ചരിക്കുക മാത്രമേ അത് ചെയ്യാവൂ എന്നവർ കരുതുന്നു. ബ്രാഹ്മണരൊഴികെ ക്ഷത്രിയർക്ക് അത് പഠിക്കാം. എന്നാൽ വൈശ്യർക്കും ശൂദ്രർക്കും അവ  ഉച്ചരിക്കാൻ പോലും പാടില്ല. അങ്ങനെയൊന്ന് ശൂദ്രൻ ഉച്ചരിച്ചു എന്നറിഞ്ഞാൽ അവൻ ന്യായാധിപന്റെ മുന്നിലേക്ക് വലിച്ചിഴക്കപ്പെടുകയും നാവ് ഛേദിച്ചു കളയപ്പെടുകയും ചെയ്യും. വേദത്തിലെ ചില ഭാഗങ്ങൾ വീടുകളിൽ ഉച്ചരിക്കാൻ പാടില്ല എന്നും അവർ വിശ്വസിക്കുന്നു. സ്ത്രീകൾക്കും വളർത്തുമൃഗങ്ങൾക്കും അവയുടെ ശക്തിയാൽ ഗർഭഛിദ്രം സംഭവിക്കും എന്നതിനാലാണത്രെ ഇത്. അതിനാലവർ വിജനപ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നു.

ചാതുർവർണ്യ വ്യവസ്ഥ ആൽബറൂനീയെ വളരെ ചിന്തിപ്പിക്കുകയുണ്ടായി. ഒരു വർണ്ണത്തിൽപ്പെട്ടവർക്ക് അന്യവർണത്തിൽ പെട്ടവരോടൊപ്പം ഭക്ഷിക്കാൻ പോലും പാടില്ല. ശൂദ്രർക്കും താഴെയുള്ള” അന്ത്യജർ” അവർക്കായി നിശ്ചയിക്കപ്പെട്ട തൊഴിലുകൾ മാത്രം ചെയ്യേണ്ടവരും നാല് വർണത്തിൽ പെട്ടവർക്കുള്ള സേവനങ്ങൾ ചെയ്ത്   ഗ്രാമത്തിന്/ പട്ടണത്തിന് പുറത്തു വസിക്കേണ്ടവരുമാണ്. ഹദി, ദോമ, ചണ്ടാല., ബദതാവ്‌ എന്നെല്ലാം അറിയപ്പെടുന്നവരാണവർ.  അവരെ ഒരു ശൂദ്രന് ബ്രാഹ്മണസ്ത്രീയിലുണ്ടായ സന്തതിയെന്നവണ്ണം  ജാരസന്തതികളെ പോലെ കണക്കാക്കിയിരുന്നു.  “യാതൊരുവൻ അവന്റെ തൊഴിലുപേക്ഷിച്ച് മെച്ചമായ മറ്റൊരു തൊഴിൽ സ്വീകരിക്കുന്നുവോ അതൊരു പാപപ്രവൃത്തിയാകുന്നു കാരണം അത് നിയമത്തെ ലംഘിക്കലാണ്.” എന്നതു പോലുള്ള സാമൂഹിക നിയമങ്ങൾ ആൽബറൂനി വിമർശിക്കുന്നു.  മുസ്ലിം ലോകം ഇതിന്റെ നേർവിപരീതത്തിലാണ് നിലകൊള്ളുന്നത്.  ഭൂമിയിലെ ഓരോ മനുഷ്യരും തുല്യരാണെന്നു വിശ്വസിക്കുക അവർക്ക് നിർബന്ധമാണ്.  ഹിന്ദു- മുസ്ലിം ധ്രുവങ്ങൾ തമ്മിലുള്ള അന്തരം കൂടി വരുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ചരിത്രവായനയുടെ നേർപുറം കാണായ്ക കൊണ്ടാണെന്നു തന്നെ പറയണം.

(ചരിത്ര നിരീക്ഷകനായ നമിത് അറോറ ” എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഇന്ത്യൻ സിവിലൈസേഷൻ, ദി ലോട്ടറി ഓഫ് ബർത്ത് : ഓൺ ഇൻഹെറിറ്റഡ് സോഷ്യൽ ഇനിക്വാളിറ്റീസ്” തുടങ്ങിയ ചരിത്രപഠന ഗ്രന്ഥങ്ങളുടെയും കൂടാതെ “ലവ് ആൻഡ് ലോത്തിംഗ് ഇൻ സിലിക്കൺ വാലി” എന്ന നോവലിന്റെയും രചയിതാവാണ്. )

സ്വതന്ത്ര വിവർത്തനം: സാലിഹ് റാവുത്തർ