തന്‍െ കുടുംബത്തില്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണമുണ്ട് - ആപ്പിള്‍ സിഇഒ ടിം കുക്ക്

തന്റെ കുടുംബത്തിലെ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇംഗ്ലണ്ട് എസെക്‌സിലെ കോളജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് ” ഞാന്‍ ചില കാര്യങ്ങള്‍ അവരെ അനുവദിക്കാറില്ല, അവര് സോഷ്യല്‍ നെറ്റുവര്‍ക്കില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” എന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

ലോകവ്യാപകമായി സോഷ്യല്‍ മീഡിയ ഉപയോഗം വിമര്‍ശിക്കപ്പെടുന്നതിന് ഇടയിലാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ തലവന്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് അതിര്‍വരമ്പുകള്‍ ആവശ്യമാണെന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ വ്യാജ വാര്‍ത്തകളുടെ വ്യാപനവും പരസ്യങ്ങളിലൂടെയുള്ള സ്വാധീനിക്കലും വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.

ടെക്‌നോളജിയുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുമുള്ള ഡിവൈസുകളുടെ നിര്‍മ്മിതിയും ആപ്പിളിന് ഉണ്ട്. പക്ഷെ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗില്‍നിന്ന് ആപ്പിള്‍ പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ടിം കുക്ക് ആപ്പിള്‍ സിഇഒ ആയി ചുമതല ഏറ്റ സമയത്ത് ആപ്പിളിന് പിങ് എന്നൊരു ആപ്പ് സേവനമുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം കമ്പനിയിലെത്തി അധിക നാളുകള്‍ ആകുന്നതിന് മുന്‍പ് അത് ചുരുട്ടികെട്ടി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പുകളോടും മറ്റും ആപ്പിളിനുള്ള മനോഭാവമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്.

ലോകത്താകമാനമായി 2.07 ബില്യണ്‍ പ്രതിമാസ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്കാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റവും അധികം നേരിടുന്നത്.