കഴിഞ്ഞ വെള്ളിയാഴ്ച നായിഫ് പ്രദേശത്ത് ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഇന്ത്യൻ പ്രവാസികളെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന റിപ്പോർട്ടുകൾ യു.എ.ഇ സർക്കാർ വൃത്തങ്ങൾ നിഷേധികച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
താമസക്കാരുടെ ഒത്തുചേരൽ ഒരുസംഘടന ആസൂത്രണം ചെയ്യുകയോ സംഘടിപ്പിക്കുകയോ ചെയ്തതല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒത്തുചേരൽ കേവലം മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഒരു മുന്നറിയിപ്പോടെയാണ് അവരെ വിട്ടയച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“യുഎഇ ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ല, രാഷ്ട്രീയ നിഷ്പക്ഷതയുടെയും സഹിഷ്ണുതയുടെയും നയമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങൾക്കെതിരായ ഒത്തുചേരലുകൾക്കും റാലികൾക്കും ഈ രാജ്യത്തെ ഉപയോഗിക്കുന്നത് സ്വീകാര്യമല്ല,” സർക്കാർ പറഞ്ഞു.
എല്ലാ പൊതുസമ്മേളനങ്ങൾക്കും ബന്ധപ്പെട്ട അധികാരികളുടെ അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read more
അതേസമയം, വാർത്തയായ ഹ്രസ്വമായ ഒത്തുചേരലിൽ പങ്കെടുത്ത ഒരു താമസക്കാരൻ ഇത് മുൻകൂട്ടി നിശ്ചയിക്കാത്ത ഒന്നായിരുന്നുവെന്ന് പറഞ്ഞു. “ഇത് ആസൂത്രിതമായ ഒത്തുചേരലല്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, ഒരാൾ പെട്ടെന്ന് പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്നു, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ പിരിഞ്ഞുപോയി. എന്നാൽ ഈ ഒത്തുചേരലിന്റെ വീഡിയോ ആരോ എടുത്തു, അത് വൈറലായി.” മലയാളിയായ പ്രവാസി പറഞ്ഞു.