ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ മാരകമായ 'യെല്ലോ ഫംഗസും'; ലക്ഷണങ്ങളും ചികിത്സയും

കോവിഡ് രോഗമുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ മറ്റൊരു വിചിത്ര രോഗം കൂടി. യെല്ലോ ഫംഗസ് എന്ന പുതിയ രോഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ആന്തരികാവയവങ്ങളെ ആണ് യെല്ലോ ഫംഗസ് ബാധിക്കുക. വളരെ ഗൗരവമുള്ള ഫംഗല്‍ ബാധയാണിത്, സമയബന്ധിതമായ ചികിത്സയെടുത്തില്ലെങ്കില്‍ അപകടമാണെന്നും ഫംഗസ് ബാധ സ്ഥിരീകരിച്ച ഡോ. ബി.പി ത്യാഗി പറയുന്നു.

ലക്ഷണങ്ങള്‍:

അലസത, ശരീരഭാരം കുറയല്‍, വിശപ്പ് കുറയുക, അല്ലെങ്കില്‍ വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍. ഇതിന്റെ കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കണ്ണുകള്‍ കുഴിയുകയോ കണ്ണുകളില്‍ പഴുപ്പ് ഉണ്ടാകുകയോ ആണ്. പഴുപ്പ് ചോര്‍ന്നൊലിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണമായി മാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും. അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.

കാരണങ്ങള്‍:

ശുചിത്വം ഇല്ലായ്മയാണ് യെല്ലോ ഫംഗസിന്റെ പ്രഥമ കാരണം. ഉയര്‍ന്ന ഈര്‍പ്പം മുതല്‍ പഴയ ഭക്ഷണം വരെയാകാം യെല്ലോ ഫംഗസ് ബാധിക്കുന്നതിന് പിന്നിലെ ഒരു കാരണം. ഉയര്‍ന്ന ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ഫംഗസിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ അടച്ച സ്ഥലത്തെ ഈര്‍പ്പം 30-40% പരിധിക്ക് മുകളിലായിരിക്കരുത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്.

ചികിത്സ:

ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. അല്ലാത്ത പക്ഷം ഗുരുതരാവസ്ഥയില്‍ ആവുകയും കൂടുതല്‍ അപകടത്തിലേക്ക് എത്തികയും ചെയ്യും. യെല്ലോ ഫംഗസ് ചികിത്സയില്‍ ആന്റി ഫംഗസ് മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പ് നടത്താവുന്നതാണ്. ഇത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയുടെ ലക്ഷണങ്ങള്‍ പെട്ടന്ന് പ്രകടമാവുമെങ്കിലും യെല്ലോ ഫംഗസ് ആന്തരിക അവയവങ്ങളെ ബാധിക്കുന്നതിനാലാണ് ഇത് കൂടുതല്‍ അപകടകാരിയാകുന്നത്.