മലയാളികൾ ചപ്പാത്തിയുടെ രുചിയറിഞ്ഞു തുടങ്ങിയിട്ട് നൂറ് വർഷം !

മലയാളികളുടെ ഇഷ്ടഭക്ഷണമായ ചപ്പാത്തി കേരളത്തിൽ എത്തിയിട്ട് നൂറു വർഷമാകുന്നു. വർഷങ്ങൾക്ക് മുൻപ് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ ആ സമരം ഇല്ലായിരുന്നെങ്കിൽ മലയാളികൾക്കിടയിൽ ചപ്പാത്തിയെത്താൻ പിന്നെയും വൈകുമായിരുന്നു. പ്രക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റേയുമൊക്കെ ഒരു ഓർമപ്പെടുത്തലാണ് ചപ്പാത്തി മലയാളികൾക്ക്. കേരളത്തിലേക്കുള്ള ചപ്പാത്തിയുടെ വരവ് വൈക്കം സത്യാഗ്രഹവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്.

അക്കാലത്ത് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹം. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന പ്രക്ഷോഭം കേരളം മുഴുവൻ ആളിക്കത്തി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നേതൃത്വം നൽകുകയും ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ വാർത്ത ഇന്ത്യ മുഴുവൻ കാട്ടുതീ പോലെയാണ് പടർന്നത്. ജാതീയതയ്‌ക്കെതിരെ നടക്കുന്ന വലിയ സമരമെന്ന നിലയിൽ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം അന്ന് വൈക്കം സത്യാഗ്രഹത്തെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിന്നു.

അന്നത്തെ പട്യാല മന്ത്രിയും മലയാളിയുമായിരുന്ന സർദാർ കെ.എം പണിക്കർ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും സമരത്തെ കുറിച്ച് അറിയുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നതായി വിവരം ലഭിച്ച കെ.എം പണിക്കർ ഇക്കാര്യം രാജാവിനെ അറിയിക്കുകയും ചെയ്തു. ഇതോടെ രാജാവ് മൂന്ന് കണ്ടയ്നർ ഗോതമ്പ് കറാച്ചി തുറമുഖത്ത് നിന്നും കപ്പൽ വഴി കൊച്ചിയിലേക്ക് കയറ്റി അയച്ചു. ഇതുകൂടാതെ പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തെയും രണ്ടാമതായി അറുപതോളം പേരടങ്ങുന്ന മറ്റൊരു സംഘത്തെയും കൊച്ചിയിലെ പഴയ തുറമുഖത്തേക്ക് പറഞ്ഞയച്ചു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം തയ്യാറാക്കാനുള്ളവരായിരുന്നു രണ്ടാമത്തെ സംഘത്തിൽ ഉണ്ടായിരുന്നത്. ദിവസങ്ങൾക്കകം പ്രതിഷേധക്കാർക്ക് വേണ്ടി രാജാവ് അയച്ച ഗോതമ്പ് കൊച്ചിയിലെത്തി. കൂടെയുണ്ടായിരുന്ന സിഖ് സംഘത്തിന്റെ വരവിനെ കുറിച്ച് സത്യാഗ്രഹ നേതാക്കൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

കൊച്ചിയിലെത്തിയ ഗോതമ്പ് സുരക്ഷിതമായി സൂക്ഷിക്കാൻ അവർ കൊച്ചിയിലെ തന്നെ വീടുകൾ ഏർപ്പാടാക്കി കൊടുത്തിരുന്നു. ഈ വീടുകളിൽ സൂക്ഷിച്ച ഗോതമ്പ് തദ്ദേശീയരായ ജോലിക്കാരുടെ സഹായത്തോടെ ഉണക്കി പൊടിച്ച് ജലമാർഗം വൈക്കത്തേക്ക് കൊണ്ടുപോയി. വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തെ സത്യാഗ്രഹ പന്തലിന് അടുത്തായി സിഖുകാർ അവരുടെ ഭക്ഷണശാല തുറന്നു. മല പോലെ കൂടിയിരിക്കുന്ന ഗോതമ്പും, ഗോതമ്പ് പൊടിയിൽ വെള്ളം ചേർത്ത് അവർ മാവ് കുഴയ്ക്കുന്നതും അത് പരത്തി ചുട്ടെടുക്കുന്നതും കണ്ടു നിന്നവർ വലിയ അതിശയത്തോടെയാണ് നോക്കിനിന്നത്. 1924 മെയ് 5 മുതൽ കുറച്ചു കാലം സത്യാഗ്രഹികൾക്കും കാണാനെത്തിയവർക്കും അകാലികൾ ഭക്ഷണം തയ്യാറാക്കി വിളമ്പി.

മുപ്പതിനായിരത്തിലധികം പ്രതിഷേധക്കാർക്കാണ് അവർ രുചികരമായ ചപ്പാത്തിയും പരിപ്പ് കറിയും ചേർത്ത് വിളമ്പിയത്. സിഖുകാർ കൊണ്ടുവന്ന കടുകെണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയ ചപ്പാത്തി മലയാളികൾക്ക് ഇഷ്ടപ്പെട്ടില്ല. എന്നാൽ പിന്നീട് വെളിച്ചെണ്ണ പുരട്ടി ചപ്പാത്തി ഉണ്ടാക്കിയതോടെ ചപ്പാത്തി സത്യഗ്രഹികൾക്ക് ഇഷ്ടവിഭവമായി മാറുകയായിരുന്നു. ചോറ് മാത്രം കഴിച്ചു ശീലിച്ച മലയാളികൾ അങ്ങനെ ആദ്യമായി ചപ്പാത്തി കഴിച്ചു. അകാലികളുടെ ഭക്ഷണ ശാലകളിലേക്ക് മലയാളികളുടെ ഒഴുക്കായി മാറി. ഒടുവിൽ പ്രതിഷേധക്കാർ ആരുടെയും ആശ്രയം കൂടാതെ മുന്നോട്ട് പോകണമെന്ന് മഹാത്മാഗാന്ധി പറഞ്ഞതോടെ അകാലികൾ അങ്ങനെ കേരളം വിട്ടു. നൂറു കണക്കിന് ആളുകളാണ് അന്ന് അകാലികളെ യാത്രയയക്കാൻ തടിച്ചുകൂടിയത്.

അതേസമയം, വൈക്കത്തേക്ക് പുറപ്പെടും മുൻപ് കൊച്ചിയിലെ വീടുകളിൽ ഗോതമ്പ് പൊടിച്ച സമയത്ത് സിഖുകാർ അവിടെയുണ്ടായിരുന്ന ആളുകൾക്കും മറ്റും ചപ്പാത്തി ഉണ്ടാക്കി കൊടുത്തിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ചപ്പാത്തി ചുട്ട സ്ഥലം കൊച്ചിയും ചപ്പാത്തി രുചിച്ചവർ കൊച്ചിക്കാരും ആയിരുന്നു എന്നുവേണമെങ്കിൽ പറയാം. പിന്നീട് ചപ്പാത്തിയെ വൈവിധ്യമാർന്ന കറികളോടെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത് ഗോവിന്ദറാവു എന്ന കൊച്ചിക്കാരൻ ആയിരുന്നു.

രണ്ടാംലോക യുദ്ധകാലത്ത് കൊച്ചി മാർക്കറ്റിന് സമീപത്തായി ഗോവിന്ദ റാവുവിന് ഒരു ഭക്ഷണശാലയുണ്ടായിരുന്നു. അക്കാലത്ത് കൊച്ചിയിൽ തമ്പടിച്ചിരുന്ന ഉത്തരേന്ത്യൻ സൈനികർക്കായി ഒരുക്കിയ ചപ്പാത്തിയും കറികളും പിന്നീട് മലയാളികൾക്കും വിളമ്പിയതോടെ അവ വിപണി പിടിച്ചു. ഗോവിന്ദറാവുവാണ് ഭാരത് ടൂറിസ്റ്റ് ഹോം എന്ന പ്രശസ്ത ഹോട്ടൽ ശൃംഖലയുടെ തുടക്കക്കാരൻ. 604 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹം ഇന്ന് 100 ആം വർഷത്തിലേക്ക് കടക്കുമ്പോൾ അകാലികൾ വിളമ്പിയ ചപ്പാത്തിയും ഓർമിക്കപ്പെടുകയാണ്.