തീ കൊണ്ട് കളിക്കരുത്; തീക്കൊള്ളി കൊണ്ട് ചൊറിയരുത്

അഗ്നിപരീക്ഷയും പരീക്ഷണവും നമുക്ക് പരിചയമുള്ള കാര്യങ്ങളാണ്. സൈന്യത്തിലേക്കുള്ള പ്രവേശം അഗ്നിപഥിലൂടെയെയുളളുവെന്ന് വന്നപ്പോള്‍ രാജ്യത്ത് പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ കത്തിപ്പടരുകയാണ്. മണ്ഡല്‍ പ്രതിഷേധകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് തെരുവിലും തീവണ്ടിയിലും തീയാളുന്നത്. സൈന്യത്തിന്റെ ഘടനയിലും സ്വഭാവത്തിലും അടിസ്ഥാനപരമായ മാറ്റം വരുത്തുന്ന റിക്രൂട്ട് മെന്റ് പദ്ധതിയാണ് ജൂണ്‍  14-ന് പ്രഖ്യാപിക്കപ്പെട്ടത്. ജവാന്‍ എന്ന്  ആദരപൂര്‍വം വിളിക്കപ്പെട്ടിരുന്ന പട്ടാളക്കാരനെ അഗ്നിവീരന്‍ എന്ന പരിഹാസ്യമായ പേരില്‍ തരംതാഴ്ത്തുന്നു എന്നതു മാത്രമല്ല അഗ്നിപഥിനെതിരെയുള്ള വിമര്‍ശം. നാലു വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരന്മാര്‍ക്ക് കാലാവധി കഴിയുമ്പോള്‍ കൈനിറയെ പണവുമായി സ്ഥലം വിടാം. ഇപ്പോള്‍ 46.000 യുവാക്കളെ റിക്രൂട്ട്് ചെയ്യുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. അടുത്ത നാല് വര്‍ഷത്തേക്ക് സ്ഥിരം നിയമനം ഉണ്ടാവില്ലെന്നതാണ് സൈന്യത്തില്‍ ചേരാന്‍ കാത്തിരിക്കുന്ന യുവാക്കളെ പ്രകോപിപ്പിച്ചത്.

കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം സൈനിക റിക്രൂട്ട്‌മെന്റ് നടിന്നില്ല. അതും നിരാശയുടെ ആഴം വര്‍ദ്ധിക്കാന്‍ കാരണമായി. അച്ചടക്കത്തിലും കാര്യക്ഷമതയിലും രാജ്യസ്‌നേഹത്തിലും പ്രഥമസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ സേനയെ കൂലിപ്പട്ടാളമാക്കി തരംതാഴ്ത്തുന്ന പദ്ധതിയാണ് അഗ്നിപഥ്. കൂലിപ്പട്ടാളം യുദ്ധം ജയിച്ച കഥ ചരിത്രം എവിടെയും പറയുന്നില്ല. താത്കാലികമായി റിക്രൂട്ട്  ചെയ്യപ്പെടുന്ന കരാര്‍ പണിക്കാരെയാണോ അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും സുസജ്ജരായ സൈനികര്‍ക്കെതിരെ വിന്യസിക്കാന്‍ പോകുന്നത്. ആയോധനം നിത്യാഭ്യാസത്തിന്റെ ഭാഗമാക്കിയിട്ടുുള്ള ആര്‍എസ്എസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പരിശീലനം നല്‍കുന്ന പദ്ധതിയായി അഗ്നിപഥ് മാറാം.

അപ്പോഴും മറ്റ് ചില അപകടങ്ങളുണ്ട്. വിമുക്തവീരന്മാര്‍ ഭീകരസംഘടനകളിലും എത്തിപ്പെടാം. വിധ്വംസകശക്തികളുടെ പരിശീലനക്കളരിയായി അഗ്നിപഥ് മാറും. അപകടകരമായ സ്വകാര്യസേനകളുടെ രൂപീകരണത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ആയുധപരിശീലനം നേടിയ തൊഴില്‍രഹിതര്‍ ഏതേതെല്ലാം വഴികളിലേക്ക് തിരിയുമെന്ന്  പറയാനാവില്ല. അഭൂതപൂര്‍വമായ രാഷ്ട്രീയ മാന്‍ഡേറ്റോടെ അധികാരത്തിന്റെ എഴാം വര്‍ഷത്തിലെത്തിയിരിക്കുന്ന പ്രധാനമന്ത്രി അനവധാനതയോടെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന്്  ജനരോഷം വിളിച്ചുവരുത്തുന്നത് നല്ല കാഴ്ചയല്ല. മൊത്തം പ്രതിരോധച്ചെലവിന്റെ 26 ശതമാനം സൈനികരുടെ പെന്‍ഷനുവേണ്ടി ചെലവാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അത് കുറയ്ക്കാന്‍ അഗ്നിപഥ് സഹായിച്ചേക്കാം.

അതോടൊപ്പം പല കുറവുകളും സൈന്യത്തിലുണ്ടാകും. കര, നാവിക, വ്യോമസേനകളിലേക്കുള്ള ഏകപ്രവേശനമാര്‍ഗം അഗ്നിപഥ് ആകുമ്പോള്‍ അപ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നാലില്‍  മൂന്ന് നാലാം വര്‍ഷം പിരിയണമെന്ന വ്യവസ്ഥ ആശങ്കയ്ക്ക് കാരണമാകുന്നു. കര്‍ഷകരെയും സൈനികരെയും ആശ്‌ളേഷിച്ചു കൊണ്ട് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ആകര്‍ഷകമായ മുദ്രാവാക്യം ലാല്‍ ബഹാദൂര്‍ ശാസ്ത്രി അവതരിപ്പിച്ചു. കര്‍ഷകരോട് ഏറ്റുമുട്ടി പിന്‍വാങ്ങിയ നരേന്ദ്ര മോദി ഇപ്പോള്‍ നിര്‍വീര്യരാക്കാന്‍ ശ്രമിക്കുന്നത് ജവാന്മാരെയാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ജനുവരിയിലുണ്ടായ പ്രക്ഷോഭത്തിന്റെ മാതൃകയിലാണ് സൈനിക റിക്രൂട്ട്‌മെന്റിന് എതിരെയുള്ള പ്രക്ഷോഭം തെരുവുകളില്‍ ആളിക്കത്തുന്നത്. പ്രക്ഷോഭകര്‍ സ്വയം നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ ആരുമില്ലെന്നത് ശ്രദ്ധേയമാണ്.  മുന്നേറ്റങ്ങള്‍  അങ്ങനെയുമാകാം.