നിപയില്‍ വേണ്ടത് ഭയാശങ്കകളല്ല, ജാഗ്രതയാണ്

കേരളത്തില്‍ നിപ വൈറസ് ഉണ്ടോയെന്ന ആശങ്കയുണ്ടാകുമ്പോള്‍ ഭയമല്ല വേണ്ടത്, ജാഗ്രതയാണ്. നിപ ബാധിച്ച മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ബാധിക്കുമെങ്കിലും ശരിയായ മുന്‍കരുതലുകള്‍ രോഗത്തെ നിയന്ത്രിക്കും. ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നിപ ഭീതിയില്‍ നിന്നും മുക്തി നേടാം. വാര്‍ത്തകള്‍ കാണുമ്പോള്‍ പരിഭ്രാന്തരാവാതെ ശാന്തമായി ശരിയായ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുക.

എന്താണ് നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ ഒരു ആര്‍. എന്‍. എ. വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തില്‍. അങ്ങിനെയാണ് പേരു വന്നത്. ഗ്രാമത്തിലെ പന്നി വളര്‍ത്തുന്ന കര്‍ഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികള്‍ക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗസംക്രമണം തടയാന്‍ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയില്‍ കൊന്നൊടുക്കി.

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും, പന്നികളില്‍ നിന്നും, രോഗമുള്ള മനുഷ്യരില്‍ നിന്നും നിപ വൈറസ് പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

രോഗം പകരാതിരിക്കാന്‍ വേണ്ട ജാഗ്രത അറിഞ്ഞിരിക്കണം

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് എപ്പോഴും ഓര്‍മ്മിക്കണം. ഭയാശങ്കകള്‍ക്ക് യാതൊരു സ്ഥാനവുമില്ല. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പകര്‍ച്ച ഉണ്ടാകാം. അങ്ങിനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.

വവ്വാലുകള്‍ കടിച്ച കായ്ഫലങ്ങള്‍ ഒഴിവാക്കുക.

വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

രോഗം പടന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പന്നിയിറച്ചി പരമാവധി ഒഴിവാക്കുക

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക

രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.


രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും വേര്‍തിരിച്ച വാര്‍ഡുകളിലേക്ക്  പ്രവേശിപ്പിക്കുക.

രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും, പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക

സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

രോഗം വന്നു മരിച്ച ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

മൃതദേഹസമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക

മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്

മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ അണു നശീകരണം നടത്തുക.