ഐ.ഐ.ടികളില്‍ പരീക്ഷയില്ല; ജെ.എന്‍.യുവില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല കോളജുകളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തെ അഞ്ച് കേന്ദ്ര സര്‍വകലാശാലകളും ഐഐടികളും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നു. മിഡ് സെമസ്റ്റര്‍ പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനിക്കുന്നത്.

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ബോംബെ ഐഐടി, ഖരഖ്പൂര്‍ ഐഐടി, കാണ്‍പൂര്‍ ഐഐടികളിലാണ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, അലിഗര്‍ മുസ്ലിം സര്‍വകലാശാല, ജാമിയ മിലിയ, ഡല്‍ഹി ഐഐടി എന്നിവിടങ്ങളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ അല്ലെങ്കില്‍ സര്‍വകലാശാല തുറന്നതിന് ശേഷമോ പരീക്ഷ നടത്താനാണ് തീരുമാനം.

ഡല്‍ഹി ഐഐടിയില്‍ ജൂണില്‍ ഓണ്‍ലൈന്‍ പരീക്ഷയും, ടെലിഫോണ്‍ വൈവയും നടത്താനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പരീക്ഷ നടക്കും.

ഖരഖ്പൂര്‍ ഐഐടിയിലെ അധ്യാപക സമിതി സെമസ്റ്റര്‍ എഴുത്തു പരീക്ഷ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മെയ് 27-ന് പാസാക്കിയിരുന്നു. അസൈമെന്റ്, വൈവ, നേരത്തെയുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.

കാന്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് സെമസ്റ്റര്‍ പരീക്ഷ, ക്വിസ്, പ്രൊജക്ട്, അസൈമെന്റ് അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ല. ബോംബെ ഐഐടിയിലും മിഡ് സെമസ്റ്റര്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നല്‍കുക.