വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ; മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ

വിദേശ പഠനവും ജോലിയുമെല്ലാം നിരവധിപ്പേരുടെ സ്വപനമാണ്. ആ സ്വപ്നത്തിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികളും , ഉദ്യോഗാർത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ ആ പ്രതീക്ഷയക്ക് മങ്ങൽ ഏൽപ്പിക്കുന്ന പ്രഖ്യാപനമാണ് കാനഡ നടത്തിയിരിക്കുന്നത്. രാജ്യത്ത് സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ് കനേഡിയൻ സർക്കാർ.

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ.2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 2024-ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവർ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.2024-ൽ 3,64,000 പുതിയ വിസകൾ പ്രതീക്ഷിക്കുന്നുവെന്നും. ഏകദേശം 5,60,000 പഠന വിസകളാണ് കഴിഞ്ഞ വർഷം അനുവദിച്ചിരുന്നത്.

രണ്ട് വർഷത്തേക്ക് പരിധി നിലനിൽക്കുമെന്നും 2025-ൽ നൽകുന്ന പെർമിറ്റുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ പുനർനിർണയിക്കുമെന്നും മാർക്ക് മില്ലർ പറഞ്ഞു.
വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി മാർക് മില്ലർ പറഞ്ഞു. പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയിൽ നിന്നുള്ളവരെയായിരിക്കും. 2022ൽ മാത്രം 3,19,000 വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്ന് കാനഡയിൽ എത്തിയത്.