നിറപറയ്ക്ക് പിന്നാലെ ബ്രാഹ്‌മിന്‍സിനെയും ഏറ്റെടുത്ത് വിപ്രോ ഗ്രൂപ്പ്; 300 ജീവനക്കാരെയും സംരക്ഷിക്കും; കേരളത്തില്‍ ചുവട് ഉറപ്പിക്കാന്‍ കോര്‍പറേറ്റ് ഭീമന്‍

നിറപറയ്ക്ക് പിന്നാലെ തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ബ്രാഹ്‌മിന്‍സിനെയും ഏറ്റെടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് കമ്പനി. ബ്രാഹ്‌മിന്‍സ് എന്ന ബ്രാന്‍ഡ് നാമം നിലനിര്‍ത്തിയാണ് ഏറ്റെടുക്കല്‍. ബ്രാഹ്‌മിന്‍സ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയിട്ട് 36 വര്‍ഷം പിന്നിട്ട് കഴിഞ്ഞു. നാല് ഫാക്ടറികളാണ് കമ്പനിക്കുള്ളത്. തൊടുപുഴ, കിഴക്കമ്പലം (എറണാകുളം), രാമപുരം (കോട്ടയം), കോതമംഗലം പൈങ്ങോട്ടൂര്‍ (എറണാകുളം) എന്നിവിടങ്ങളിലാണവ. 12,000 ടണ്ണോളമാണ് മൊത്തം ഉത്പാദനശേഷി. ഇതു എല്ലാമാണ് വിപ്രോ ഏറ്റെടുത്തിരിക്കുന്നത്. 2022-23ല്‍ 15 ശതമാനം വളര്‍ച്ചയോടെ 120 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാഹ്‌മിന്‍സ് നേടിയതെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.

നടപ്പുവര്‍ഷം 15-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2018-19ല്‍ 75 കോടി രൂപയും 2019-20ല്‍ 85 കോടി രൂപയും ആയിരുന്നു. നിലവില്‍ 300 ജീവനക്കാരാണ് ബ്രാഹ്‌മിന്‍സിലുള്ളത്. ഏറ്റെടുക്കലിനു ശേഷവും മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തുമെന്നും അദേഹം വ്യക്തമാക്കി.

കമ്പനിക്ക് വളരാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന് ബ്രാഹ്‌മിന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു പറഞ്ഞു. ബ്രാഹ്‌മിന്‍സിന്റെ 100 ശതമാനം ഓഹരികളും വിപ്രോ ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഉത്പാദനം ബാഹ്‌മിന്‍സും മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവ വിപ്രോയുമായിരിക്കും. ഇതോടെ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും ശ്രീനാഥ് വിഷ്ണു കൂട്ടിച്ചേര്‍ത്തു.

മെട്രോ നഗരങ്ങളിലും ഒന്നാം കിട നഗരങ്ങളിലുമുള്ള ശക്തമായ സാന്നിദ്ധ്യവും സാമ്പാര്‍ മസാലകളിലെ കീര്‍ത്തിയുമാണ് ബ്രാഹ്‌മിന്‍സിനെ ഏറ്റെടുക്കാന്‍ വിപ്രോ മുന്നോട്ടു വരാന്‍ പ്രധാന കാരണം. വെജിറ്റേറിയന്‍ കറി പൗഡറുകള്‍ക്ക് പുറമേ സുഗന്ധവ്യഞ്ജന കൂട്ടുകള്‍, അച്ചാറുകള്‍, അരിപ്പാടി, ഗോതമ്പ് പൊടി, റെഡി-ടു-കുക്ക് ഉത്പന്നങ്ങള്‍ എന്നിവയും വിപണിയിലെത്തിക്കുന്ന കമ്പനിയാണ് ബ്രാഹ്‌മിന്‍സ്.

2003ല്‍ ചന്ദ്രിക സോപ്പിനെയും 2022ല്‍ ഭക്ഷ്യോത്പന്ന കമ്പനിയായ നിറപറയെയും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് ഏറ്റെടുത്തിരുന്നു. ഭക്ഷ്യമേഖലയില്‍ കോടികളുടെ നിക്ഷേപമാണ് വിപ്രോ നടത്തുന്നത്. ഇതിന്റെ ആദ്യ ഭാഗമായാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറയെ ഏറ്റെടുത്തത്. 2003ല്‍ കേരളത്തില്‍ നിന്നുള്ള ചന്ദ്രികാ സോപ്പിനെ ഏറ്റെടുത്ത വിപ്രോ പുതിയ വിപണികളിലേക്ക് സോപ്പിന്റെ വ്യാപാരം വ്യാപിപ്പിച്ചിരുന്നു. ഇന്ന് ആയുര്‍വേദ സോപ്പ് വിപണിയില്‍ രാജ്യത്ത് നാലാം സ്ഥാനം ചന്ദ്രികയ്ക്കുണ്ട്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13ാം ഏറ്റെടുക്കലായിരുന്നു നിറപറയുടേത്. കാലടിയില്‍ 1976ല്‍ കെ.കെ. കര്‍ണന്‍ ആരംഭിച്ച റൈസ് മില്ലാണ് 46 വര്‍ഷം കൊണ്ടു വളര്‍ന്ന് വര്‍ഷം 400 കോടിയിലേറെ വിറ്റുവരവ് നേടി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്.

നിലവില്‍ വിപ്രോ കണ്‍സ്യൂമറിന്റെ വിറ്റുവരവ് 8630 കോടിയാണ്. . നിറപറ, ഗ്ലൂക്കോവിറ്റ, ഷോങ്ഷാന്‍ചൈന, സ്പ്ളാഷ്ഫിലിപ്പീന്‍സ്, കാന്‍വെദക്ഷിണാഫ്രിക്ക, ചന്ദ്രിക, നോര്‍ത്ത് വെസ്റ്റ് സ്വിച്ചസ്, ഉന്‍സ, യാഡ്‌ലി ഇന്ത്യ, അരമസ്‌ക്ക്, ക്ലീന്‍ റെ, എല്‍ഡി വാക്സ് സണ്‍സ്, യാഡ്‌ലി യുകെ, യൂറോപ്പ് എന്നിവയാണ് വിപ്രോ ഏറ്റെടുത്ത ബ്രാന്‍ഡുകള്‍.