കടലിന്റെ അടിയില്‍ നൂറു മീറ്റര്‍ വീതിയില്‍; മുകളില്‍ പത്ത് മീറ്റര്‍; വിഴിഞ്ഞത്തെ കടലിന് 'അരഞ്ഞാണം' കെട്ടി കപ്പലിന് സംരക്ഷണം; ഒന്നാംഘട്ട പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണമായ 2.959 കിലോ മീറ്റര്‍ നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടര്‍) പൂര്‍ത്തികരിച്ചു. നിലവില്‍ പുലിമുട്ടിന്റെ സംരക്ഷണ ഘടകങ്ങളായ ആര്‍മറും സ്ഥാപിക്കുന്നത് ധൃതഗതിയില്‍ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലില്‍ തുറമുഖത്തിനു ചുറ്റും നിര്‍മ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കല്‍ ഭിത്തിയാണ് പുലിമുട്ട്.

തിരമാലകളില്‍ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകള്‍ക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ള ശാന്തമായ കടല്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പുളിമുട്ടിന്റെ നിര്‍മ്മാണോദ്ദേശം.
ഒരു തുറമുഖത്തിന് ഏറ്റവും കരുത്ത് നല്‍കുന്നത് തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ ആണെന്ന് പറയാം. ഈ സംരക്ഷണ ഭിത്തിക്കുള്ളില്‍ കടല്‍ ശാന്തമായ അന്തരീക്ഷമാണ് ഉണ്ടാവുക. ഇത് കപ്പലിലെ ചരക്ക് ഗതാഗതത്തിന് അത്യന്താപേക്ഷികമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 20 മീറ്റര്‍ ആഴത്തിലും 7.5 മീറ്റര്‍ കടല്‍നിരപ്പിന് മുകളിലും ആയാണ് ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണം. 20 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ ഇത്തരമൊരു ഭീമാകാരമായ നിര്‍മ്മാണം എന്നത് വളരെ ദുഷ്‌കരവും ലോകത്ത് തന്നെ അപൂര്‍വ്വവും ആണ്. പുലിമുട്ടിന്റെ ഏറ്റവും മുകളില്‍ 10 മീറ്റര്‍ വീതിയും കടലിന്റെ അടിത്തട്ടില്‍ ഏകദേശം 100 മീറ്റര്‍ മുതല്‍ 120 മീറ്റര്‍ വരെ വീതിയും ആണ് ഉണ്ടാകുക. ഇന്ത്യയില്‍ വിഴിഞ്ഞത്ത് മാത്രമാണ് ഇത്രയും വലിയ ബ്രേക്ക് വാര്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്.