ടെല്‍ക് അടുത്തവര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചുകോടിയുടെ ലാഭം; മികച്ച ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്; പൊതുമേഖലാ സ്ഥാപനം പുതിയ ഉയരത്തിലേക്കെന്ന് മന്ത്രി പി രാജീവ്

പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡില്‍ (ടെല്‍ക്) അടുത്തവര്‍ഷം അഞ്ചുകോടിയുടെ ലാഭം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പി രാജീവ്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനുമായി (എന്‍ടിപിസി) ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് ടെല്‍ക്. എന്നാല്‍, എന്‍ടിപിസി ടെല്‍ക്കില്‍നിന്ന് പിന്‍വാങ്ങുന്നതിനായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംയുക്തസംരംഭങ്ങളില്‍നിന്നെല്ലാം പിന്‍വാങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്. എന്നാല്‍, ടെല്‍ക്കിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള മറ്റു സഹകരണങ്ങള്‍ എന്‍ടിപിസിയില്‍നിന്ന് ലഭിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കമ്പനിയുടെ വിറ്റുവരവ് കുറഞ്ഞിരുന്നു. എന്നാല്‍, 2023-24 സാമ്പത്തികവര്‍ഷം 2.85 കോടിയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് മുന്നോട്ടുപോകുകയാണ്. കമ്പനിക്ക് മികച്ച ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.

പ്രവര്‍ത്തനമൂലധനത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ 40 കോടി വായ്പയെടുക്കാനുള്ള ഗ്യാരന്റി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഒഴിഞ്ഞ തസ്തികകളില്‍് നിയമനത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്. എല്ലാ മൂന്നുമാസത്തിലും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ബിപിടി) റിവ്യൂ നടത്തുന്നുണ്ട്.

Read more

ബാംബൂ കോര്‍പറേഷന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യോഗവും ചേരും. ജിഎസ്ടി അടയ്ക്കാത്തതുമായ ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ബാംബൂ ഉല്‍പ്പാദനം ആരംഭിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരുകോടി രൂപ വായ്പയും അനുവദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനമൂലധന പിന്തുണ ലഭിക്കുന്നമുറയ്ക്ക് വായ്പ തിരികെ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് വായ്പ നല്‍കിയത്. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.