'ഐപിഎലിലെ ഞാന്‍ നോക്കി വെച്ചതാണ്'; സഞ്ജുവിനെ കാഴ്ചക്കാരനാക്കിയത് രോഹിത്തിന്‍റെ പദ്ധതി, വെളിപ്പെടുത്തല്‍

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഋഷഭ് പന്തിനെ മൂന്നാം സ്ഥാനത്തിറക്കി ടീം ഇന്ത്യ അത്ഭുതപ്പെടുത്തി. തുടക്കത്തില്‍, ഈ നീക്കം മറ്റൊരു കൂട്ടുകെട്ട് പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണമാണെന്നാണ് കരുതിയത്. എന്നിരുന്നാലും, ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ പന്ത് പുറത്താകാതെ 36 റണ്‍സ് നേടി. ഇതോടെ പന്ത് തന്റെ സ്ഥാനം നിലനിര്‍ത്തി.

പന്ത് മൂന്നാം നമ്പറില്‍ ഇറങ്ങിയതോടെ സഞ്ജു സാംസണിന്റേയും യശ്വസി ജയ്സ്വാളിന്റേയും കാര്യമാണ് കഷ്ടമായത്. ഇരുവര്‍ക്കും പ്ലേയിംഗ് 11ലെ സ്ഥാനവും നഷ്ടമായി. ഇപ്പോഴിതാ പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുന്നോടിയായി റിഷഭിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നത് തന്റെ പദ്ധതിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.

ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ റിഷഭിന്റെ ബാറ്റിംഗ് കണ്ടത് എന്റെ മനസിലുണ്ടായിരുന്നു. മൂന്നാം നമ്പറാണ് അവന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്ന് എനിക്ക് മനസിലായി. അവന്റെ തിരിച്ചടിക്കാനുള്ള കഴിവ് വളരെ മികച്ചതാണ്. അത് ഇന്ത്യക്ക് സഹായമാവുമെന്ന് മനസിലാക്കിയാണ് ജയ്സ്വാളിനെ പുറത്തിരുത്തി ഇത്തരമൊരു നീക്കം നടത്തിയത്.

ഓള്‍റൗണ്ട് ഗെയിം കളിക്കാന്‍ റിഷഭിന് കഴിവുണ്ട്. എന്നാല്‍ ഓപ്പണര്‍മാരുടെയൊഴിച്ച് മറ്റൊരു ബാറ്റിംഗ് പൊസിഷനും തീരുമാനിച്ചിട്ടില്ല. സൂപ്പര്‍ ഓവറിലെ ബാറ്റിംഗ് പോലും നിശ്ചയിച്ചിട്ടില്ല. സംതുലിതമായ ടീമിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്- രോഹിത് പറഞ്ഞു.